ബംഗളൂരു രാമമൂർത്തി നഗറില്‍ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്ബനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച് രാജ്യം വിട്ടതായി സൂചന. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ സിനി ടോമി, മകൻ സോവിയോ എന്നിവർ കെനിയയിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്. ഏകദേശം 1000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവർത്തനപരിചയവും, എല്ലാ മാസവും കൃത്യമായി പലിശ നല്‍കി നേടിയ വിശ്വാസ്യതയും മുതലെടുത്താണ് ടോമിയും കുടുംബവും വൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ മാസം ഒന്നാം തീയതി വരെ ഇടപാടുകാർക്ക് കൃത്യമായി പലിശ നല്‍കിയിരുന്നു. തട്ടിപ്പിന് മുന്നോടിയായി, ഒന്നേകാല്‍ കോടി രൂപയുടെ ഫ്ലാറ്റ് ദിവസങ്ങള്‍ക്ക് മുൻപ് വെറും 68 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചു. കാറും സ്കൂട്ടറും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിറ്റ ശേഷമാണ് ടോമിയും കുടുംബവും മുങ്ങിയത്.
ഇതോടെ കമ്മീഷൻ വ്യവസ്ഥയില്‍ ചിട്ടിയിലേക്ക് ആളുകളെ ചേർത്ത ജീവനക്കാർ വെട്ടിലായിരിക്കുകയാണ്. മാസം രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. ടോമിക്കും കുടുംബത്തിനുമെതിരെ രാമമൂർത്തി നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















