നെറ്റിയില്‍ ചന്ദനക്കുറിയിട്ട് വെള്ള മുണ്ടും ഷര്‍ട്ടുമിട്ട് മനോഹരമായി ചിരിച്ച്‌ സ്ലോ മോഷനില്‍ നടന്നു വരുന്ന ഉണ്ണി മുകുന്ദന്‍. നിഷ്‌കളങ്കനായ ഉണ്ണി. അതാണ് നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച്‌ പറയുമ്ബോള്‍ ആരാധക മനസുകളിലേക്ക് ഓടിയെത്തുന്ന ചിത്രവും പേരും. എന്നാല്‍ ആ ഉണ്ണി മുകുന്ദന് ഇപ്പോള്‍ അത്ര നല്ല പരിവേഷമല്ല, സിനിമാക്കാര്‍ക്കിടയില്‍ ഉള്ളത്. തന്ത്രവും കുതന്ത്രങ്ങളും പയറ്റിയുള്ള നടന്റെ ഇടപെടലുകളും പ്രവര്‍ത്തികളും വച്ചടി വച്ചടി കയറ്റമായിരുന്നു ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നടനു സമ്മാനിച്ചത്.

50-60 ലക്ഷം രൂപ പ്രതിഫലത്തില്‍ നിന്നിരുന്ന നടന്‍ അതിവേഗമാണ് ഒന്നരക്കോടിയിലേക്കും അവിടെനിന്ന് പത്തുകോടിയിലേക്കും തന്റെ പ്രതിഫലം ഉയര്‍ത്തിയത്. പൃഥ്വിരാജും ഫഹദ് ഫാസിലും പോലും വാങ്ങുന്നത് എട്ടു കോടിയില്‍ നില്‍ക്കെയാണ് മലയാള സിനിമയെ അടക്കിവാഴാമെന്ന പ്രതീക്ഷയില്‍ പത്തുകോടിയിലേക്ക് ഉണ്ണി തന്നെ തന്റെ പ്രതിഫലം ഉയര്‍ത്തിയത്. പിന്നാലെ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തും എത്തി. അങ്ങനെ പണവും അധികാരവും കൊണ്ട് എല്ലാം നേടാമെന്ന് നിനച്ചിരുന്ന ഉണ്ണി മുകുന്ദന്‍ ഇപ്പോഴിതാ, അമിത ആത്മവിശ്വാസത്തിന്റെ പുറത്ത് ചെയ്തതും പ്രവര്‍ത്തിച്ചതും എല്ലാം ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ചെയ്യാമെന്നേറ്റ സിനിമകളും ചെയ്തുകൊണ്ടിരുന്ന സിനിമകളും എന്നു വേണ്ടാ, സകലതും സകല ഷൂട്ടിംഗുകളും തുടച്ചു മാറ്റിയതു പോലെ നടനില്‍ നിന്നും പിടിവിട്ടു പോയിരിക്കുകയാണ്. സാധാരണ യുവനടനെന്ന രീതിയില്‍ സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന ഉണ്ണി മുകുന്ദന്റെ ഗ്രാഫ് ഉയര്‍ത്തിയത് മേപ്പടിയാന്‍ എന്ന വിഷ്ണു മോഹന്‍ സിനിമ ആയിരുന്നു. അവിടെ നിന്നും മാളികപ്പുറവും. അതിനിടെ കുറെ സിനിമകളില്‍ നടന്‍ അഭിനയിക്കുമെന്ന വാര്‍ത്തകളും വന്നു. അതിലൊന്നായിരുന്നു ജയ് ഗണേഷ്. എന്നാല്‍ ആ ചിത്രം പരാജയപ്പെട്ടു. പിന്നെ വന്നത് ഗെറ്റ് സെറ്റ് ബേബിയും. എന്നാല്‍ അതിലെ നടിയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം സിനിമ അപ്പോള്‍ റിലീസ് ആയില്ല. ശേഷം വന്നത് മാര്‍ക്കോയെന്ന സൂപ്പര്‍ഹിറ്റാണ്. പിന്നാലെ പത്തുകോടിയിലേക്ക് പ്രതിഫലവും ഉയര്‍ത്തി രണ്ടാം ഭാഗവും ഇറക്കാനിരിക്കെ ഇപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരമാണ്.

ഉണ്ണി മുകുന്ദന്റെ മുഴുവന്‍ സിനിമകളും ഇപ്പോഴിതാ, റദ്ദായിരിക്കുകയാണ്. മാര്‍ക്കോയുടെ രണ്ടാംഭാഗവും ഇല്ല.അതിനു പിന്നിലുണ്ടായ കാരണം, മാര്‍ക്കോ ടീമുമായി ഉണ്ണി മുകുന്ദന്‍ അടിച്ചുപിരിഞ്ഞെന്ന സത്യമാണ്. മാര്‍ക്കോക്കാരുമായി മാത്രമല്ല, മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണു മോഹന്‍ അടക്കം ഇതിനു മുമ്ബ് ചെയ്ത് എല്ലാ സിനിമകളിലെ അണിയറക്കാരുമായും ഉണ്ണി അടിച്ചു പിരിഞ്ഞു. വിഷ്ണുവിന്റെ സുഹൃത്ത് വിപിനെ ആയിരുന്നു ഉണ്ണി തല്ലിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നത്. പിന്നാലെയാണ് സിനിമകള്‍ മുഴുവന്‍ നഷ്ടമായത്. നെടുലാന്‍, ഗന്ധര്‍വ്വ ജൂനിയര്‍ തുടങ്ങിയ സിനിമകളെല്ലാം ഉണ്ണി മുകുന്ദനുമായുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. മാര്‍ക്കോയ്ക്ക് ശേഷം ഗെറ്റ് സെറ്റ് ബേബിയ്ക്ക് ഡബ്ബ് ചെയ്തത് പോലും കൂട്ടിച്ചോദിച്ച പ്രതിഫലവും സിനിമയുടെ 20 ശതമാനം ലാഭവും നല്‍കാമെന്നേറ്റായിരുന്നു. തുടര്‍ന്ന് നടിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് സിനിമയുടെ പ്രമോഷനില്‍ നിന്നും വിട്ടുനിന്നിരുന്നു. ഒടുവില്‍ ആ സിനിമ പുറത്തിറങ്ങിയെങ്കിലും എട്ടുനിലയില്‍ പൊട്ടി. 12 കോടി മുടക്കി ഇറക്കിയ സിനിമ കളക്‌ട് ചെയ്തത് വെറും 91 ലക്ഷം രൂപയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച ബ്രൂസ്ലി എന്ന പടവും ഉപേക്ഷിച്ചു കഴിഞ്ഞു. മൂന്നു വര്‍ഷം മുമ്ബ് ചെയ്ത മിണ്ടിയും പറഞ്ഞും എന്ന സിനിമയും പെട്ടിയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക