ഇന്ന് അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച വിജയ് രൂപാണി രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ പ്രമുഖ നേതാവുമാണ്. ഗുജറാത്തിന്റെ 16-മത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2016 ഓഗസ്റ്റ് 7 മുതല്‍ 2021 സെപ്റ്റംബർ 11 വരെയാണ് ആ പദവി വഹിച്ചത്. റംഗൂണില്‍ അതായത് ഇപ്പോഴത്തെ മ്യാൻമറില്‍ മായ ബെന്നിയും രാം നിക്ലാല്‍ രൂപാണിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ കുടുംബം 1960ല്‍ മ്യാൻമറിലെ രാഷ്ട്രീയ അസ്ഥിരത കാരണം ഇന്ത്യയിലെത്തിയതാണ്.
ബിരുദ പഠനത്തിനു ശേഷം രാജ് കോട്ടിലെ സൗരാഷ്ട്ര സർവകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയ അദ്ദേഹം കോളേജ് പഠനകാലത്ത് എബിവിപി യുടെ സജീവ പ്രവർത്തകനായിരുന്നു. 1971ൽ ആർഎസ്‌എസില്‍ ചേർന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് 11 മാസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
രാജ്കോട്ട് മുനിസിപ്പല്‍ കോർപ്പറേഷനില്‍ കൗണ്‍സിലറായി സേവനം അനുഷ്ഠിച്ച അദ്ദേഹം 96 മുതല്‍ 97 വരെ കോർപ്പറേഷൻ മേയർ ആയിരുന്നു. 2006 മുതല്‍ 2012 വരെ രാജ്യസഭയിലും രുപാണി അംഗമായി. 2014ൽ രാജ്കോട്ട് വെസ്റ്റ് അസംബ്ലി സീറ്റില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ആദ്യമായി ഇദ്ദേഹം ഗുജറാത്ത് നിയമസഭയിൽ അംഗമാകുന്നത്.
2016 മുഖ്യമന്ത്രിയാകുന്നതിനു മുൻപ് ഗുജറാത്ത് സർക്കാരില്‍ ഗതാഗതം തൊഴില്‍ ജലവിതരണം എന്നീ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. ആനന്ദിബൻ പട്ടേലിനു ശേഷം ആണ് അദ്ദേഹം സ്ഥാനമേറ്റത്.ബിജെപി വനിതാ നേതാവ് അഞ്ജലി രൂപാണിയെയാണ് ഭാര്യ. ഇവർക്ക് ഒരു മകനും മകളും ആണുള്ളത്. ഇളയ മകൻ ഒരു അപകടത്തില്‍ മരിച്ചതിനുശേഷം മകന്റെ പേരായ പൂജിത്തിന്റെ പേരില്‍ രുപാണി ഒരു ട്രസ്റ്റ് ആരംഭിച്ചിരുന്നു.

















