അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരുവല്ല സ്വദേശിനിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. നാട്ടില്‍ നിന്നും ഇന്നലെയാണ് രഞ്ജിത മടങ്ങിയത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സർക്കാർ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു.
സർക്കാർ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്നും പോയത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ അനീഷ് സ്ഥിരീകരിച്ചത്.
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 40 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് മിനിറ്റിനുള്ളില്‍ തകർന്നു വീഴുകയായിരുന്നു. തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നു.

















