നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയവർ വ്യാജ പ്രചാരണങ്ങളുടെ മെഷീൻ ഓണാക്കിയിട്ടുണ്ടെന്ന് രാഹുല്‍ എഫ്.ബി. പോസ്റ്റില്‍ കുറിച്ചു. ‘നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാർഥിയെ പിൻവലിക്കണം – രാഹുല്‍ മാങ്കൂട്ടത്തില്‍’ എന്നാണ് രാഹുല്‍ എഫ്.ബി പേജില്‍ പങ്കുവെച്ച പോസ്റ്ററിലുള്ളത്.
ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും നന്നമുക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവില്‍ സി.പി.എം ഇടപ്പാള്‍ ഏരിയ സെക്രട്ടറിയുമായ ടി. സത്യനാണ് പോസ്റ്റർ പ്രചരിപ്പിച്ചതെന്ന് രാഹുല്‍ പറയുന്നു. നിലമ്ബൂരിലെ പ്രബുദ്ധ വോട്ടർമാർ കരുതിയിരിക്കുക, പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സി.പി.എം ഇറങ്ങിയിട്ടുണ്ട്. കൊള്ളാവുന്ന അഭ്യന്തര മന്ത്രിയല്ലെങ്കിലും വ്യാജ പ്രചാരകനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പോസ്റ്റിലൂടെ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയവന്മാർ അവരുടെ വ്യാജ പ്രചാരണങ്ങളുടെ മെഷീൻ ഓണാക്കിയിട്ടിട്ടുണ്ട്.ഞാൻ പറഞ്ഞിട്ടില്ലാത്ത, ഈ മാധ്യമ സ്ഥാപനം ഇറക്കിയിട്ടില്ലാത്ത പോസ്റ്റർ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് അന്തമില്ലാത്ത സൈബർ കീടങ്ങള്‍ മാത്രമല്ല. ഇത് പ്രചരിപിച്ച ഈ സത്യൻ T എന്ന ‘മഹാൻ’ CPIM ഇടപ്പാള്‍ ഏരിയ സെക്രട്ടറിയാണ്. ഈ ‘മഹാൻ’ DYFI മുൻ ജില്ലാ സെക്രട്ടറിയും നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.
ഈ മാന്യ വ്യാജ പ്രചാരകനെതിരെ കേസ് കൊടുത്തിട്ടുണ്ട്. കേസ് കൊടുത്തത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകാൻ കൊള്ളാവുന്ന അഭ്യന്തര മന്ത്രി ഉണ്ടായിട്ടല്ല എങ്കിലും കൊടുത്തു എന്ന് മാത്രം.നിലമ്ബൂരിലെ പ്രബുദ്ധ വോട്ടറുമാർ കരുതിയിരിക്കുക പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സിപിഎം ഇറങ്ങിയിട്ടുണ്ട്…

















