കന്നഡയില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മില്‍ രൂക്ഷമായ തർക്കം. ബാങ്കില്‍വെച്ച് ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്.
ഉപഭോക്താവിനോട് ഹിന്ദിയില്‍ സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് കർണാടകയാണ് കന്നഡയില്‍ സംസാരിക്കണമെന്ന് ഉപഭോക്താവ് പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങളല്ല എനിക്ക് ജോലി തന്നതെന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി. ഇത് കർണാടകയാണെന്നായിരുന്നു ഇതിനോടുള്ള ഉപഭോക്താവിന്റെ പ്രതികരണം. ഇത് ഇന്ത്യയാണെന്ന് അതിന് ബാങ്ക് മാനേജർ മറുപടിയും നല്‍കി.
നിങ്ങള്‍ക്ക് വേണ്ടി കന്നഡയില്‍ സംസാരിക്കാൻ താൻ തയാറല്ലെന്നും ബാങ്ക് മാനേജർ വ്യക്തമാക്കി. ഒടുവില്‍ ഹിന്ദിയില്‍ മാത്രമേ സംസാരിക്കുവെന്ന് ഒരിക്കല്‍ കൂടി പറഞ്ഞാണ് ബാങ്ക് മാനേജർ സംഭാഷണം അവസാനിപ്പിച്ചത്. ആർ.ബി.ഐ നിയമം അനുസരിച്ച് പ്രാദേശിക ഭാഷയില്‍ സംസാരിക്കണമെന്നത് ഉള്‍പ്പടെ ഉപഭോക്താവ് ചൂണ്ടിക്കാട്ടിയെങ്കിലും ബാങ്ക് മാനേജർ വഴങ്ങിയില്ല.

















