രാമേശ്വരം ദ്വീപിനും തമിഴ്നാടിനും ഇടയില്‍ റെയില്‍ ബന്ധം സ്ഥാപിക്കുന്ന പുതിയ പാമ്ബൻ കടല്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാമേശ്വരം-താംബരം (ചെന്നൈ) എന്ന പുതിയ ട്രെയിൻ സർവിസും മോദി ഉദ്ഘാടനം ചെയ്തു. പാലത്തിനടിയിലൂടെ കടന്നുപോയ ഒരു കോസ്റ്റ് ഗാർഡ് കപ്പലിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു.
അതിർത്തി നിർണയ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരത്തെ നിശ്ചയിച്ച ഔദ്യോഗിക കാര്യങ്ങള്‍ മൂലം ചടങ്ങിനെത്തിയില്ല. പാലത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ കഴിയില്ല എന്നത് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ഞായറാഴ്ച മലയോര പട്ടണമായ ഉദഗമണ്ഡലത്തിലായിരുന്നു. നിർദിഷ്ട അതിർത്തി നിർണയ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രി മോദി ഇല്ലാതാക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.
എൻജീനിയറിങ്ങ് വിസ്മയം
550 കോടിയിലധികം രൂപ ചെലവില്‍ നിർമിച്ച പുതിയ പാലം ഇന്ത്യയിലെ ആദ്യത്തെ ലംബ സീ ലിഫ്റ്റ് പാലമാണ്. 2.08 കിലോമീറ്റർ രൂരമുള്ള പാലത്തില്‍ 99 സ്പാനുകളും 72.5 മീറ്റർ നീളമുള്ള ലംബ ലിഫ്റ്റ് സ്പാനും ഉള്‍പ്പെടുന്നു. ഇതുപയോഗിച്ച് പാലം 17 മീറ്റർ വരെ ഉയർത്താൻ കഴിയും. ഇത് വലിയ കപ്പലുകളുടെ സുഗമമായ കടന്നുപോകലിനും തടസ്സമില്ലാത്ത ട്രെയിൻ പ്രവർത്തനങ്ങള്‍ക്കും സഹായമാകും.
രാജ്യമെമ്ബാടുമുള്ള ഭക്തർ വർഷം മുഴുവനും എത്തുന്ന തീർഥാടന കേന്ദ്രമാണ് രാമേശ്വരം. പുതിയ പാലം കമീഷൻ ചെയ്തതോടെ മെയില്‍, എക്‌സ്പ്രസ്, പാസഞ്ചർ ട്രെയിനുകള്‍ രാമേശ്വത്തുനിന്ന് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, സംസ്ഥാന ധനമന്ത്രി തങ്കം തെന്നരസു തുടങ്ങിയവർ സന്നിഹിതരായിരുന്നു. ശ്രീലങ്കയില്‍ നിന്ന് എത്തിയ മോദിയെ രവി, തമിഴ്‌നാട് ധനമന്ത്രി തങ്കം തേനരസു, കേന്ദ്ര സഹമന്ത്രി എല്‍.മുരുകൻ, ബി.ജെ.പി തമിഴ്‌നാട് യൂനിറ്റ് മേധാവി കെ അണ്ണാമലൈ, എച്ച്. രാജ, വനതി ശ്രീനിവാസൻ തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചു.

















