ക്രൈസ്തവരുടെ രാഷ്ട്രീയ പാർട്ടി എന്ന വിഷയത്തില്‍ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു.
നമ്മള്‍ ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മില്‍ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയില്‍ ആയിരുന്നു ബിഷപ്പിന്റെ പ്രസംഗം.
ജനാധിപത്യത്തിന്റെ ശ്രീകോവിലിന് അകത്തും പുറത്തും നടന്ന ചർച്ചകള്‍ പല ജനപ്രതിനിധികളുടെയും അറിവും അറിവില്ലായ്മയും പുറത്തു കൊണ്ടുവരുന്നതായിരുന്നു എന്നായിരുന്നു വഖഫ് നിയമഭേദ ബില്‍ പാസായ വിഷയത്തില്‍ ബിഷപ്പിന്റെ പ്രതികരണം. വഖഫ് മതപരമായ ഒന്നല്ല, അത് ദേശീയവും സാമൂഹികവും ആയ ഒന്നാണ്. കെസിബിസി കേരള എംപിമാർക്ക് ചില നിർദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
പക്ഷെ അവർക്ക് അവരുടെ രാഷ്ട്രീയ പാർട്ടിയുടെ നിലപാട് എടുക്കേണ്ടി വന്നു. ആരും സഭയില്‍ വിയോജനം അറിയിച്ചില്ല. ന്യൂനപക്ഷ നിലപാട് സംരക്ഷക്കപ്പെടണം. ക്രിസ്ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണ്. പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ആശയപരമായും ധാർമികമായും പലരേയും തോല്‍പ്പിക്കാൻ കഴിയും. പൗരാവകാശം എന്താണ് എന്ന് നമ്മള്‍ തിരിച്ചറിയണം. ജബല്‍പൂരില്‍ പുരോഹിതരെ മർദിച്ചത് അപലപനീയമാണ്. ആരാണ് തല്ലിച്ചതച്ചത് എന്ന് എല്ലാവർക്കും അറിയാം. അവർ അടിക്കുന്നത് ഭരണഘടനയെ കൂടിയാണെന്നും ബിഷപ്പ് പ്രതികരിച്ചു.








