ഭാര്യയുടെ വിവാഹേതര ബന്ധം പിടികൂടിയ ഭർത്താവിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമവാസികള്‍. അവിഹിത ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി ക്ഷേത്രത്തില്‍ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. ഈ അത്യപൂർവ വിവാഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
‘രണ്ട് മക്കളുടെയും പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം, നിങ്ങള്‍ പോയി സന്തോഷത്തോടെ ജീവിച്ചു കൊള്ളൂ’ എന്ന് ബബ്‍ലു ഭാര്യയോട് പറയുന്നത് വിഡിയോയില്‍ കാണാം. കതർ ജോട്ട് ഗ്രാമവാസിയായ ബബ്‍ലുവും ഗോരഖ്പൂർ സ്വദേശിനിയായ രാധികയും തമ്മില്‍ 2017ലാണ് വിവാഹിതരായത്. ദമ്ബതികള്‍ക്ക് ആര്യൻ (7), ശിവാനി (2) എന്നീ രണ്ട് കുട്ടികളുണ്ട്. ജോലിയാവശ്യാർഥം ബബ്‍ലു പലപ്പോഴും ദൂരസ്ഥലങ്ങളില്‍ പോകാറുണ്ട്. ഈ അവസരം മുതലെടുത്താണ് രാധിക പ്രദേശവാസിയായ വികാസുമായി ഇഷ്ടത്തിലായത്.
ബബ്‍ലു ഇതേക്കുറിച്ചറിഞ്ഞതോടെ അസാധാരണമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഉടൻ തന്നെ രാധികയെയും കൂട്ടി ധനഘ്ത തഹസില്‍ദാരുടെ അടുത്തേക്ക് പോയി സത്യവാങ്മൂലം തയ്യാറാക്കി. തുടർന്ന് ദാനീനാഥ് ശിവക്ഷേത്രത്തില്‍ കാമുകൻ വികാസിനെയും വിളിച്ചുവരുത്തി നാട്ടുകാരുടെ സാന്നിധ്യത്തില്‍ ചടങ്ങുകളോടെ വിവാഹം നടത്തി. ഇരുവരും പരസ്പരം വരണമാല്യം ചാർത്തി. ചടങ്ങിനിടെ, തന്റെ നെറ്റിയില്‍ വികാസ് സിന്ദൂരം പുരട്ടിയപ്പോള്‍ രാധിക കരഞ്ഞു. ഈ സമയത്ത് എന്തിനാണ് കരയുന്നതെന്നും നിങ്ങള്‍ വിവാഹിതരായതല്ലേ സന്തോഷിക്കൂ എന്നും കൂടിനിന്നവർ പറയുന്നുണ്ടായിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരുന്നത്.

















