കേരളത്തെ നടുക്കി കൊലപാതക പരമ്ബര. ഉറ്റവരായ ആറ് പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു.അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മൂന്നു വീടുകളിലായാണ് ഈ കൂട്ടക്കുരുതി നടന്നത്.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ആറ് പേരെയും കണ്ടെത്തി. ഇതില്‍ അഫാന്റെ മാതാവ് ഒഴികെ എല്ലാവരും പോലീസ് എത്തും മുന്നെ മരിച്ചിരുന്നു. അഫാന്റെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുത്തശ്ശിയും സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ് 23 വയസ്സ് മാത്രം പ്രായമുള്ള യുവാവ് കൊലപ്പെടുത്തിയത്. മുത്തശ്ശി സല്‍മാബീവി, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഫർസാന അഫാന്റെ പെണ്‍സുഹൃത്താണെന്ന് സംശയിക്കുന്നു.

പേരുമലയില്‍ മൂന്നു പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. സ്വന്തം വീട്ടിലാണ് 13 വയസുള്ള സഹോദരൻ അഫ്സാനെയും പെണ്‍കുട്ടി ഫർസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

എസ്.എൻ. പുരം ചുള്ളാളത്ത് പിതാവിന്റെ സഹോദരൻ ലത്തീഫ്, ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. ഇതില്‍ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൊലപാതക പരമ്ബരയ്ക്ക് തുടക്കമിട്ടത്. സല്‍മാബീവിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം എസ്.എൻ. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി രണ്ടു പേരെ വെട്ടിക്കൊന്നു. തുടർന്നാണ് പേരുമലയിലെ വീട്ടിലെത്തി സഹോദരനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയത്.

ഇയാളുടെ പിതാവ് റഹിം വിദേശത്താണ്. രണ്ടു ദിവസം മുമ്ബ് മുത്തശ്ശിയുടെ സ്വർണമാല വില്‍ക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്ബര നടത്തിയെന്ന് പറയപ്പെടുന്നു. പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്ന് ആറു കിലോമീറ്റർ അകലെയാണ് ഫർസാനയുടെ വീട്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു ഫർസാന. ട്യൂഷനെന്നു പറഞ്ഞാണ് രാവിലെ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങുന്നത്.

പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചു വന്നതാണ് .മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയില്‍പ്പെട്ട പേരുമല പേരാവൂർ സ്വദേശി അഫാൻ വൈകീട്ട് 6.20-നാണ് സ്റ്റേഷനില്‍ എത്തിയത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച്‌ സ്വന്തം വീട്ടില്‍ അനിയനെയും പെണ്‍സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വൈകീട്ട് നാലു മണിയോടെയാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു.ഇയാള്‍ എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക