മെക്സിക്കോ തീരത്ത് കടലില്‍ ഓർ മത്സ്യത്തെ കണ്ടത് ആശങ്കയാകുന്നു. ബാജാ കാലിഫോർണിയ സറിലെ പ്ലായ എല്‍ ക്വമദോയിലെ പസഫിക് സമുദ്രത്തീരത്താണ് ജീവനുള്ള ഓർ മത്സ്യത്തെ കണ്ടത്.ബീച്ചിലുണ്ടായിരുന്നവർക്ക് നേരെ മത്സ്യം നീന്തിയെത്തി. തുടര്‍ന്ന് തിരിച്ചയക്കാൻ നോക്കിയിട്ടും മത്സ്യം കടല്‍ത്തീരത്ത് ആഴം തീരെ കുറഞ്ഞ ഭാഗത്ത് തന്നെ നിന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സുനാമി, ഭൂകമ്ബം പോലെ വരാൻ പോകുന്ന ദുരന്തത്തിന്‍റെ സൂചനയായിട്ടാണ് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്ന ഓർ മത്സ്യങ്ങള്‍ പുറത്തെത്തുന്നത് എന്നാണ് വിശ്വസം. വളരെ അപൂർവ്വമായാണ് ഇവ കരയില്‍ എത്താറുള്ളത്. ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന ആഴക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങളാണ് ഓർ. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാല്‍ ദുരന്തം സംഭവിക്കുമെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നു.
2011ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നാശം വിതച്ച സുനാമിക്കും ഭൂകമ്ബത്തിനും മുമ്ബ് ഓർ മത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞിരുന്നു. കടലില്‍ 3,300 അടി താഴ്ചയിലാണ് സാധാരണ ഓർ മത്സ്യങ്ങള്‍ ജീവിക്കുന്നത്. പാമ്ബിനെ പോലെ തോന്നിക്കുന്ന കൂറ്റൻ ഓർ മത്സ്യങ്ങള്‍ക്ക് 20 അടിയിലേറെ നീളം വയ്ക്കാറുണ്ട്. കടലിനടിയില്‍ സീസ്മിക് പ്രവർത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിശ്വാസം. എന്നാല്‍ ഇതിന് ഇതുവരെ ശാസ്ത്രീയ അടിത്തറകളില്ല.





