വാരന്റി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് 1.03 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി. കൊച്ചി കടവന്ത്ര ഓക്സിജൻ ഡിജിറ്റല്‍ ഷോപ്പും സാംസങ് ഇലക്‌ട്രോണിക് കമ്ബനിയുമാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനാണ് വിധി പറഞ്ഞത്.

2022ല്‍ കടവന്ത്രയിലെ ഷോപ്പില്‍ നിന്നും പത്തനംതിട്ട കടമാൻകുളം പാറേപ്പളളി സ്വദേശിനിയാണ് 67,533 രൂപ വിലയുള്ള സാംസങ് ഫോണ്‍ വാങ്ങിയത്. മൊബൈലിന് കമ്ബനിയുടെ ഒരു വർഷത്തെ വാരന്റി കൂടാതെ കടക്കാരൻ 4,567 രൂപയുടെ രണ്ടു വർഷത്തെ പ്രൊട്ടക്ഷന്‍ വാരന്റിയും നല്‍കിയിരുന്നു. വാഹനാപകടമോ ഇടിമിന്നലോ അല്ലെങ്കില്‍ തീ കത്തി നശിച്ചു പോകുകയോ ചെയ്താല്‍ പോലും ഫോണിന് ഈ പ്രൊട്ടക്ഷൻ ഉണ്ടെങ്കില്‍ പുതിയ ഫോണ്‍ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോണ്‍ വാങ്ങി രണ്ടു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ അമിതമായി ചൂടായത് കാരണം ഓക്‌സിജൻ കടക്കാരന്റെ നിർദേശാനുസരണം സാംസങ് കമ്ബനിയുടെ കോട്ടയത്തുള്ള അംഗീകൃത സർവീസ് സെന്ററില്‍ കൊടുക്കുകയും സോഫ്റ്റ്‌വെയർ അപ്ഡേഷൻ ചെയ്യുകയും ചെയ്തു. അതിനുശേഷം ഫോണില്‍ ലംബമായി ഒരു വരയും വീണ്ടും അപ്ഡേഷൻ ചെയ്‌തപ്പോള്‍ മൂന്ന് വരയും ഉണ്ടാകുകയും ഫോണ്‍ ഉപയോഗിക്കാൻ പറ്റാത്ത രീതിയില്‍ ആകുകയും ചെയ്തു‌.

ഈ വിവരം സാംസങ് കമ്ബനിയേയും പ്രൊട്ടക്ഷന്‍ പ്ലാന്‍ എടുപ്പിച്ച ഓക്സിജൻ കടക്കാരനേയും അറിയിച്ചപ്പോള്‍ ഡിസ്പ്ലെ പോയതാണ് മാറണമെങ്കില്‍ 14,000 രൂപ നല്‍കണമെന്നും പറഞ്ഞു. ഈ അന്യായമായ വ്യാപാര രീതിയെ ചോദ്യം ചെയ്‌തും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനില്‍ ഹർജി ഫയല്‍ ചെയ്‌തത്. അന്യായം ഫയലില്‍ സ്വീകരിച്ച കമീഷൻ എതിർകക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ഓക്സ‌ിജൻ കടക്കാരൻ മാത്രം കമീഷനില്‍ ഹാജരായെങ്കിലും അവരുടെ ഭാഗം തെളിവുകള്‍ നല്‍കാൻ തറായില്ല.

ഹർജിക്കാരിയുടെ മൊഴിയും മറ്റു രേഖകകളും പരിശോധിച്ച കമീഷൻ ഹരജി ന്യായമാണെന്ന് കണ്ടെത്തുകയും 45 ദിവസത്തിനകം എതിർകക്ഷികളായ സാംസങ് കമ്ബനിയും ഓക്‌സിജൻ കടക്കാരനും ചേർന്ന് പുതിയ ഫോണ്‍ നല്‍കുകയോ ഫോണിന്റെ വിലയായ 67,533 രൂപയും കൂടാതെ 25,000 രൂപ നഷ്ട‌പരിഹാരമായും, 10,000 രൂപ കോടതി ചിലവും ഉള്‍പ്പെടെ 1,03,000 രൂപ ഹരജികക്ഷിക്ക് നല്‍കാൻ വിധിച്ചു. കമീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും നിഷാദ് തങ്കപ്പനും ചേർന്നു വിധി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക