ചെന്നൈയില്‍ യുവതികള്‍ സഞ്ചരിച്ച കാർ പിന്തുടർന്ന് ഭീഷണിപ്പെടുത്തി ആറംഗ സംഘം. റിപ്പബ്ലിക് ദിനരാത്രിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ഡിഎംകെ പതാക വച്ച കാറിലെത്തിയ യുവാക്കളാണ് യുവതികളെ ശല്യപ്പെടുത്തിയത്.ചെന്നൈ നഗരത്തിലെ സ്ത്രീസുരക്ഷയെ കുറിച്ച് ഗൌരവമേറിയ ചോദ്യങ്ങള്‍ ഉയർത്തി നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇസിആറില്‍ കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന യുവതികള്‍ ഉള്‍പ്പെട്ട സംഘമാണ് ഭയപ്പെടുത്തുന്ന അതിക്രമം നേരിട്ടത്. ആറ് യുവാക്കളുണ്ടായിരുന്ന കാർ പിന്തുടർന്നെത്തി റോഡിന് കുറുകെയിട്ടതോടെ യുവതികള്‍ ഭയന്നു. പിന്നിലേക്ക് കാറെടുത്ത് രക്ഷപ്പെടാൻ യുവതികള്‍ ശ്രമിച്ചപ്പോള്‍ അവിടെയും യുവാക്കള്‍ എത്തി.നാല് കിലോമീറ്റളോളം അകലെയുള്ള വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴും യുവാക്കള്‍ വിട്ടില്ല.
വീടിന് മുന്നിലെത്തിയപ്പോള്‍ അയല്‍ക്കാർ കൂട്ടംകൂടിയതിനാല്‍ യുവാക്കള്‍ പിൻവാങ്ങിയെന്നും യുവതികള്‍ കാണത്തൂർ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങിയെന്നാണ് പൊലീസ് വിശദീകരണം.
അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസിലെ പ്രതിഷേധം കെട്ടടങ്ങും മുൻപുണ്ടായ പുതിയ സംഭവം പ്രതിപക്ഷം ആയുധമാക്കി. ഡിഎംകെ പതാക സ്ത്രീകള്‍ക്കെതിരെ എന്തും ചെയ്യാനുള്ള ലൈസൻസ് ആണോയെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ചോദിച്ചു. നഗരത്തില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണെമന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.

















