കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാർഥിക്ക് മാനസിക പീഡനമെന്ന് പരാതി. ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരേ ഫോറൻസിക് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാറാണ് പരാതി നല്‍കിയത്.തെറിയും അശ്ലീലം കലർന്ന പരാമർശങ്ങളും ഡോ. ലിസ ജോണില്‍ നിന്നുണ്ടായതായി വിനീത് കുമാർ പരാതിയില്‍ പറയുന്നു.
തനിക്കെതിരെ നിന്നാല്‍ പീഡനക്കേസില്‍ കുടുക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ലിസ ജോണ്‍ ഭീഷണിപ്പെടുത്തിയെന്നും വിനീത് കുമാർ ആരോപിച്ചു.കഴിഞ്ഞ നവംബർ എട്ടാം തീയതിയാണ് പരാതിക്ക് ആസപ്ദമായ സംഭവം. ലിസ ജോണ്‍ തന്നെ പട്ടിയെന്ന് വിളിക്കുകയും മുഖത്ത് അടിക്കാൻ വരികയും ചെയ്തിരുന്നുവെന്നാണ് വിനീത് കുമാർ പറയുന്നത്.
വ്യാജസ്ത്രീപീഡന കേസ് നല്‍കുമെന്നും ലിസ ജോണ്‍ വിനീതിനെ ഭീഷണിപ്പെടുത്തി. ഇത് നാലാംവട്ടമാണ് ഡോ.ലിസ ജോണിന് എതിരേ വിനീത് കുമാർ പരാതി നല്‍കുന്നത്. ആദ്യത്തെ സംഭവത്തെ തുടർന്ന് കോളേജ് പ്രിൻസിപ്പലിന് പരാതി നല്‍കിയിരുന്നു. അതിന്റെ അന്വേഷങ്ങളും മറ്റും നടന്നിരുന്നെങ്കിലും തുടർന്ന് എന്താണ് ഉണ്ടായതെന്നറിയില്ലെന്ന് വിനീത് പറയുന്നു.
2023 നവംബറിലാണ് മൂന്നാമത്തെ പരാതിക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. അന്നേദിവസം മോർച്ചറിയില്‍ ഓട്ടോപ്സിക്കിടയില്‍ ഡോ.ലിസ ജോണ്‍ തന്നോട് കുപിതയായി സംസാരിക്കുകയായിരുന്നെന്നും വിനീത് പറയുന്നു. രണ്ടുപ്രാവശ്യം തനിക്ക് മോർച്ചറി ബാൻ നേരിടേണ്ടിവന്നതായും വിനീത് കുമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം ചെയ്യാൻ കേസ് തരില്ല, പോസ്റ്റ്മോർട്ടം കാണാൻ പറ്റില്ല എന്നിവയൊക്കെ തനിക്ക് നേരിടേണ്ടിവന്നതായി വിനീത് കുമാർ പറഞ്ഞു.
ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുന്നത്. തുടർന്ന് കോളേജ് തലത്തിലും ഡിഎംഇ തലത്തിലും അന്വേഷണമുണ്ടായി. ഡിഎംഇ മെഡിക്കല്‍ കോളേജിലെത്തി വിദ്യാർഥികളെയും അധ്യാപികരെയും കണ്ടു. ഒരുപാട് ആഗ്രഹിച്ചാണ് ഫോറൻസിക് മെഡിസിൻ പഠിക്കാനായി മെഡിക്കല്‍ കോളേജിലെത്തുന്നതെന്നും എന്നാല്‍, അവിടെ നേരിടേണ്ടിവന്നത് മോശം അനുഭവങ്ങളാണെന്നും വിനീത് കുമാർ വ്യക്തമാക്കി.












