ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലെന്ന് റിപ്പോർട്ട്.ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, എൻ.ഡി അപ്പച്ചൻ എന്നിവർ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന.
തിരുവനന്തപുരത്ത് എന്‍.ഡി അപ്പച്ചന്‍ ഇന്നലെ രാവിലെ മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് പറഞ്ഞിരുന്നെങ്കിലും അതിനു പിന്നാലെ ജാമ്യം തേടി അവിടെ നിന്ന് അപ്രത്യക്ഷനായി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ തൃശ്ശൂരില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നില്‍ക്കാനാണ് തീരുമാനമെന്നാണ് സൂചന.
കെ.കെ ഗോപിനാഥന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്‍ ഡി അപ്പച്ചന്റെയും എംഎല്‍എ ബാലകൃഷ്ണന്റെയും ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതിയിലെത്തി. അതേസമയം കെ.കെ ഗോപിനാഥൻ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിലാണ് സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് എൻ.എം വിജയന്റെയും മകന്റെയും മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതി ചേർത്തത്. ഡിസിസി പ്രസിഡന്റും എംഎല്‍എയും ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ആത്മഹത്യാപ്രേരണ ചുമത്തി പ്രതി ചേർത്തത്. ഇതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവില്‍ നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ എല്ലാം സ്വിച്ച് ഓഫ് ആണ്. ജാമ്യം ലഭിക്കാതെ വന്നാല്‍ നേതാക്കള്‍ റിമാന്‍ഡില്‍ പോകേണ്ടി വരുമെന്നാണ് സൂചന.

















