രണ്ടുമക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ദമ്ബതിമാർ ആത്മഹത്യചെയ്ത നിലയില്‍. ബെംഗളൂരുവിലെ സദാശിവനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഉത്തർപ്രദേശ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവരെയാണ് മക്കളായ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവർക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ അനൂപ് കുമാർ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ സോഫ്റ്റ്വെയർ കണ്‍സള്‍ട്ടന്റ് ആയി ജോലിചെയ്തുവരികയായിരുന്നു. വീട്ടുജോലിക്കും കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനുമായി മൂന്നുപേരെ അനൂപ് കുമാർ നിയമിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്ക് എത്തിയ സ്ത്രീ വീട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് സമീപത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അനൂപും രാഖിയും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മക്കള്‍ക്ക് വിഷം നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ദമ്ബതിമാരുടെ മൂത്ത കുട്ടിയായ അനുപ്രിയ ഭിന്നശേഷിക്കാരിയാണ്. ഇതുമൂലം കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നു ദമ്ബതിമാരെന്നും വീട്ടുജോലിക്കാർ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ നേരത്തെ എത്തണമെന്ന് ദമ്ബതിമാർ ജോലിക്കാരോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പോണ്ടിച്ചേരിയിലേക്ക് കുടുംബം യാത്രചെയ്യാനിരിക്കുകയായിരുന്നുവെന്നും ഞായറാഴ്ചവരെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ജോലിക്കാർ പറയുന്നു. സംഭവത്തില്‍ സദാശിവനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















