ആലുവയിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മറവിൽ വമ്പൻ തട്ടിപ്പ്. പ്രവാസി വനിതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ ആണ് 2012ൽ എസ് എ ഷുക്കൂർ ഇയാളുടെ ഭാര്യ ഷമീം എന്നിവർ ചേർന്ന് വസ്ത്ര വ്യാപാര സ്ഥാപനം നടത്തുവാൻ വാടകയ്ക്ക് എടുത്തത്. രണ്ടുവർഷത്തേക്കുള്ള വാടക മുൻകൂറായി നൽകി കൊണ്ടായിരുന്നു ഇടപാട്. ഇടപാടിന് ശേഷം കെട്ടിട ഉടമ വിദേശത്തേക്ക് മടങ്ങി.
തുടർന്ന് സൗന്ദര്യ സിൽക്സ് എന്ന പേരിൽ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ച വസ്ത്ര വ്യാപാര സ്ഥാപനം നടത്തി വന്ന വാടകക്കാർ 2014ന് ശേഷം വാടക നല്കാൻ കൂട്ടാക്കിയില്ല എന്നാണ് ആരോപണം. തുടർന്ന് 2018ലെ പ്രളയത്തിന് ശേഷം പ്രതികൽ ഒന്നും രണ്ടും നിലകൾ കയ്യേറി സ്ഥാപനം വിപുലപ്പെടുത്തി. ഉടമ വിദേശത്തായിരുന്നതിനാൽ ഇത് തിരിച്ചറിയുവാനും വൈകി. തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തപ്പോൾ തങ്ങൾ കൃത്രിമമായി ഉണ്ടാക്കിയെടുത്ത വാടക കരാർ കാണിച്ച് കയ്യേറ്റക്കാർ ഉടമയെ ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. വിദേശത്ത് നിന്ന് സമ്പാദിച്ച പണം നിക്ഷേപിച്ച് പടുത്തുയർത്തിയ കെട്ടിടം കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് പ്രവാസി വനിതയും കുടുംബവും. വ്യവഹാരങ്ങൾ നീണ്ടുപോകുന്നതോടെ അനധികൃത കയ്യേറ്റക്കാർ വർഷങ്ങളായി വാടക പോലും നൽകാതെ കെട്ടിടം ഉപയോഗിച്ചു വരികയും അതിൽ നിന്ന് വരുമാനം നേടുകയും ചെയ്യുമ്പോൾ നിസ്സഹായ അവസ്ഥയിൽ നോക്കി നിൽക്കുവാൻ മാത്രമേ കെട്ടിട ഉടമകൾക്ക് സാധിക്കുന്നുള്ളൂ എന്നതാണ് ദുഃഖകരമായ വസ്തുത. വൈകിയാണെങ്കിലും നീതി നടപ്പാക്കി കിട്ടും എന്ന പ്രതീക്ഷയിലാണ് ഇവർ ജീവിക്കുന്നത്


















