മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.
ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടിയിരുന്നു. 92കാരനായ മന്‍മോഹന്‍ സിംഗിനെ വ്യാഴാഴ്ച രാത്രിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മന്‍മോഹന്‍ സിംഗിന് കടുത്ത ശ്വാസ തടസ്സമുണ്ടായെന്നും ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഈ വര്‍ഷം ആദ്യമാണ് രാജ്യസഭയില്‍നിന്ന് വിരമിച്ചത്. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു ഇദ്ദേഹം.
മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മന്‍മോഹന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2004 മേയ് 22നാണ് ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയില്‍ മന്‍മോഹന്‍ സിങ് എത്തുന്നത്. 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയതോടെ മന്‍മോഹന്‍ വീണ്ടും പ്രധാനമന്ത്രിയായി.
ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വർഷങ്ങളില്‍ മന്‍മോഹന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു, 2024-ൻ്റെ തുടക്കം മുതല്‍ ആരോഗ്യം അത്ര സുഖകരമായിരുന്നില്ല. 2024 ജനുവരിയില്‍ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.
1932 സെപ്തംബർ 26 ന് ഗുർമുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായാണ് മൻമോഹൻ ജനിച്ചത്. വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ അച്ഛന്റെ അമ്മയാണ് മൻമോഹനെ വളർത്തിയത്. പഠനത്തില്‍ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകള്‍ നേടിയാണ് സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവകലാശാലയില്‍ ചേർന്നു. അവിടെ നിന്ന് ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ല്‍ പിഎച്ച്‌ഡി പഠനത്തിനായി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രൊഫസറായാണ് മന്‍മോഹന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1971 ല്‍ ഗതാഗത വകുപ്പില്‍ സാമ്ബത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തില്‍ ഭാരത സർക്കാർ ധനകാര്യ വകുപ്പില്‍ മുഖ്യ ഉപദേഷ്ടാവായിരുന്നു. 1982 ല്‍ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിന്റെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവായും യൂണിയന്‍ പബ്ലിക് സർവീസ് കമ്മിഷന്റെ ചെയര്‍മാനായും യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മിഷന്റെ ചെയര്‍മാനായും മന്‍മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

















