സ്റ്റേ നീക്കിയിട്ടും പദവി ഒഴിയാതെ കോഴിക്കോട് ഡിഎംഒ ഡോ.രാജേന്ദ്രൻ. സ്ഥലം മാറിയെത്തിയ ഡോക്ടർ ആശാദേവിക്ക് രാജേന്ദ്രൻ ഡി എം ഒ കസേര ഒഴിഞ്ഞു കൊടുത്തില്ല. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ നീക്കിയതിനു പിന്നാലെയാണ് ആശാദേവി ചുമതല ഏറ്റെടുക്കാൻ എത്തിയത്.
ഈ മാസം ഒമ്ബതിനാണ് ഡോ. എൻ. രാജേന്ദ്രനെ ഡിഎംഒ പദവിയില്‍ നിന്ന് മാറ്റുന്നത്. ഡിഎച്ച്‌എസ് ഓഫീസിലേക്കാണ് രാജേന്ദ്രനെ സ്ഥലംമാറ്റിയിരിക്കുന്നത്. പക്ഷെ ഇതിന് പിന്നാലെ രാജേന്ദ്രൻ ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണല്‍ ഈ സ്ഥലംമാറ്റം ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. എറണാകുളത്ത് നിന്ന് 11ന് ആശാദേവി അധികാരമേറ്റടുക്കാൻ എത്തിയിരുന്നു എന്നാല്‍ 11ന് ട്രൈബ്യൂണലിന്റെ സ്റ്റേ ഉണ്ടായിരുന്നതിനാല്‍ ആശാദേവി എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ ഇന്നലെ സ്റ്റേ നീക്കിയതിന് പിന്നാലേ ആശാദേവി ഡിഎംഒ ഓഫീസില്‍ എത്തുകയായിരുന്നു. എന്നാല്‍ തന്റെ ഓഫീസില്‍ നിന്നും ഇറങ്ങാതിരുന്ന രാജേന്ദ്രൻ താൻ നിയമ നടപടിക്കൊരുങ്ങുകയാണെന്നാണ് മറുപടി പറഞ്ഞത്. അല്‍പ്പനേരം രണ്ടുപേരും ഓഫീസില്‍ ഇരുന്നു. എന്നാല്‍ പിന്നീട് ആശാദേവി ഓഫീസില്‍ നിന്ന് പോവുകയായിരുന്നു. വിഷയത്തില്‍ ആരോഗ്യവകുപ്പ് ഇടപെട്ടിട്ടുണ്ട്.

















