ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐക്കെതിരെയും യുവതിയുടെ ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരെയും പരവൂർ പൊലീസ് കേസെടുത്തു.
വർക്കല എസ്.ഐ അഭിഷേകിനും, സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശയ്ക്കും എതിരെയാണ് പരവൂർ സ്വദേശിയായ യുവതിയുടെ പരാതി. ഭർത്താവുമായി താമസിച്ചിരുന്ന വീട്ടില്‍ വെച്ച് വനിതാ എസ്.ഐ മർദ്ദിച്ചെന്നാണ് യുവതി പറയുന്നത്. വനിതാ എസ്.ഐ വീട്ടില്‍ വരുന്നതിനെ എതിർത്തായിരുന്നു പ്രകോപനത്തിന് കാരണമെന്നും പരാതിക്കാരി പറഞ്ഞു.
തന്റെ വീട്ടില്‍ കയറി മർദിച്ചിട്ടും അവിടെയുണ്ടായിരുന്ന അച്ഛനും അമ്മയും ഭർത്താവും അത് നോക്കി നിന്നുവെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ വനിതാ എസ്‌ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു. ഇവർക്കെതിരെയും കേസെടുത്തു.തന്നെ എന്തെങ്കിലും ചെയ്യുമെന്നും അച്ഛനെയും അനിയത്തിയെയും കള്ളക്കേസില്‍ കുടുക്കി തന്റെ ജീവിതം നശിപ്പിക്കുമെന്നും ബോധ്യപ്പെട്ടതു കൊണ്ടാണ് പൊലീസില്‍ പരാതി കൊടുത്തതെന്ന് യുവതി പറഞ്ഞു.
“100 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കാറും കൊടുത്തു. ഇപ്പോഴത്തെ വീടും തന്റെ അച്ഛൻ വാങ്ങി കൊടുത്തതാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് തന്നേക്കാള്‍ നല്ല പെണ്ണിനെ കിട്ടുമായിരുന്നെന്നാണ്. ജോലിയുള്ള പെണ്ണിനെ വലിയ വീട്ടില്‍ നിന്ന് എസ്.ഐ ആയ മകന് കിട്ടുമെന്ന് പറഞ്ഞ് മാതാപിതാക്കളും ഭർത്താവുംഉപദ്രവിക്കുകയാണെന്നും” യുവതി പറയുന്നു.

















