മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സക്കായി രൂപീകരിച്ച ‘ജൻ ആരോഗ്യ യോജന’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ അനിശ്ചിതത്വം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ വയ വന്ദനയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇതിനോടകം നാലുലക്ഷത്തിലധികം പേർ സംസ്ഥാനത്ത് പദ്ധതിയില്‍ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍. പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തില്‍ 26 ലക്ഷം പേർക്കു ലഭിക്കും. ജനസംഖ്യാ വിശദാംശങ്ങള്‍ പരിശോധിച്ചാണു കേന്ദ്രം എണ്ണം നിശ്ചയിച്ചത്. ഇത്രയും പേരുടെ ചികിത്സച്ചെലവില്‍ 60% കേന്ദ്രവും 40% കേരളവും വഹിക്കും.
എന്നാല്‍ ‘ആയുഷ്‌മാൻ വയ വന്ദന കാർഡ്’ പ്രകാരം ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍ നിന്നും ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇതിനാലാണ് പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത്. അതേസമയം, വയ വന്ദന വയോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ വ്യക്തത വരുത്തിയിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പുചുമതല സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി(എസ്.എച്ച്.എ.)ക്കാണ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് മാര്‍ഗനിര്‍ദേശം ലഭിച്ചാലേ പദ്ധതിയെ കുറിച്ച് തീരുമാനമെടുക്കാനാവു എന്നാണ് വിശദീകരണം. എന്നാല്‍ നിലവില്‍ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) കാർഡ് ഉള്ള മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന്ന് ഇ.കെ.വൈ.സി (E-KYC) നടത്തേണ്ടതുണ്ട്.
ഇതോടെ നിലവിലുള്ള കാർഡില്‍ നിന്നും ഒഴിവാക്കപ്പെട്ട് ‘ആയുഷ്‌മാൻ വയ വന്ദന കാർഡ്’ ലേക്ക് മാറുകയാണ് ചെയ്യുന്നത്. വയ വന്ദന കാർഡിലേക്ക് മാറുന്ന പൗരന്മാർക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭ്യമാവുകയില്ല. നിലവില്‍ കാരുണ്യ പദ്ധതിയില്‍ എം പാനല്‍ ചെയ്തിരിക്കുന്ന ആശുപത്രികള്‍ ആയുഷ്മാൻ ഭാരതിന്റെയും ഭാഗമാകും.
ആയുഷ്മാൻ ഭാരത് പദ്ധതിയെ കേരളത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സാമൂഹികവും സാമ്ബത്തികവുമായി പിന്നാക്കം നില്‍ക്കുന്നവർക്കാണ് ഇതുവഴി സൗജന്യ ചികിത്സ നല്‍കുന്നത്. സംസ്ഥാനത്തെ 588 സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയാണ് 70 കഴിഞ്ഞവരുടെ സൗജന്യ ചികിത്സാപദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

















