ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ആധാരമാക്കി പുറത്തിറങ്ങിയ ‘സബർമതി റിപ്പോർട്ട് ‘എന്ന ഹിന്ദി സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമമായ ‘എക്സി’ലെ ഒരു ഉപയോക്താവിന്റെ സിനിമയെ പ്രകീർത്തിച്ചുള്ള പോസ്റ്റിന് പ്രതികരണമായാണ് നരേന്ദ്ര മോദിയുടെ പരാമാർശം. വ്യാജ ആഖ്യാനങ്ങള്‍ കുറച്ചുകാലം മാത്രമേ നിലനില്‍ക്കൂവെന്നും ഒടുവില്‍ സത്യം പുറത്തുവരുമെന്നും മോദി ‘എക്സി’ല്‍ കുറിച്ചു.
സബർമതി എക്സ്‍പ്രസിലെ യാത്രക്കാരെ ക്രൂരമായി ചുട്ടുകൊന്നത് ‘ഒരു നേതാവിന്റെ’ പ്രതിച്ഛായ മോശമാക്കാൻ ചില നിക്ഷിപ്ത താല്‍പര്യക്കാർ രാഷ്ട്രീയ ആയുധമാക്കിയെന്നും മോദിയെ സൂചിപ്പിച്ച് ‘എക്സ്’ ഉപയോക്താവ് പോസ്റ്റില്‍ കുറിച്ചിരുന്നു. പറഞ്ഞത് വളരെ ശരിയാണെന്നും സാധാരണക്കാർക്ക് കാണാവുന്നതരത്തില്‍ സത്യം പുറത്തുവരുന്നത് നല്ലതാണെന്നും മോദി കുറിച്ചു.
2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗോധ്ര ട്രെയിൻ തീവെപ്പുണ്ടാകുന്നത്. അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന 50ലധികം കർസേവകരാണ് അന്ന് കൊല്ലപ്പെട്ടത്. മുസ്‍ലിം ജനക്കൂട്ടമാണ് തീവെച്ചതെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, അത് അപകടമാണെന്നും വാദം ഉയർന്നിരുന്നു.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ നിയോഗിച്ച അന്വേഷണസമിതി അപകടമാണെന്ന വാദത്തെയാണ് പിന്തുണച്ചത്. അതേസമയം, കേസില്‍ നിരവധിപേരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചിരുന്നു.

















