രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് തിരിച്ചടി. കേസിന്റെ അടുത്ത അവധിക്ക് നേരിട്ട് ഹാജരാക്കുവാൻ അദ്ദേഹത്തിനു സുപ്രീംകോടതി നിർദ്ദേശം നൽകി. രണ്ടാം ഭാര്യ എംഡി ബീന നൽകിയ പരാതിയിലാണ് കോടതി നടപടി.
കുടുംബ ബന്ധത്തിൽ ഉണ്ടായ തകർച്ചയെ തുടർന്ന് ഭാര്യയുമായി നടന്നിരുന്ന കേസിൽ രാജു നാരായണ സ്വാമിക്ക് എതിരായി കോടതിവിധിയുണ്ടായിരുന്നു. ജീവനാംശം നൽകുവാൻ ബാധ്യസ്ഥനായ ഇദ്ദേഹം എന്നാൽ ഇത് നൽകാൻ കൂട്ടാക്കിയില്ല എന്ന് കാട്ടിയാണ് ഇപ്പോൾ കോടതി അലക്ഷ്യ കേസ് നടക്കുന്നത്. കോടതി ഉത്തരവുകൾ അട്ടിമറിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാവുന്നതിൽ നിന്ന് ഇളവ് നൽകാൻ സുപ്രീം കോടതി വിസമ്മതിക്കുകയും അടുത്ത അവധിക്ക് നിർബന്ധമായും നേരിട്ട് ഹാജരാകണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു.
സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും നിലവിൽ കേരളത്തിൽ പാർലമെന്റ് വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുമാണ് രാജനാരായണ സ്വാമി. അഴിമതി വിരുദ്ധ പോരാട്ടത്തിന് പേരു കേട്ട ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 1991ല്‍ ഐ.എ.എസ്. പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് നേടിയതോടെയാണ് ദേശീയതലത്തില്‍ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്.

















