പൂന്തുറ സ്വദേശിനിയില്‍ നിന്ന് പിടിച്ചെടുത്ത നോട്ട് അച്ചടിച്ചത് പാകിസ്താനില്‍ നിന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു മാസം മുമ്ബാണ് കള്ളനോട്ടുമായി ബാങ്കിലെത്തിയ ബർക്കത്തിനെ പൊലീസ് പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന തരത്തിലായിരുന്നു ഇവയുടെ അച്ചടി. 12,500 രൂപയുടെ കള്ളനോട്ടാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
ജില്ലാ ക്രൈം ബ്രാഞ്ച് നാസിക്കില്‍ നടത്തിയ പരിശോധനയിലൂടെയാണ് നിർണ്ണായക വിവരം പുറത്ത് വന്നത്. പ്രതിക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പ് ചുമത്തും. കേസ് ദേശീയ ഏജൻസികള്‍ക്ക് കൈമാറുമെന്നും സൂചനയുണ്ട്.
എന്നാല്‍ സൗദിയില്‍ നിന്നും ഭർത്താവിന്റെ സുഹൃത്തായ പാക് സ്വദേശി സമ്മാനമായി നല്‍കിയതാണ് നോട്ടുകളെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ മാസം 28നാണ് ഇവർ സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിയത്. തുടർന്ന് പൊലീസ് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 180,000 രൂപ മൂല്യം വരുന്ന 500ന്റെ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ യഥാർത്ഥ കറൻസികളാണ്.

















