ഒറ്റനോട്ടത്തില്‍ ജല അതോറിറ്റിയുടെ വാഹനമാണെന്നേ തോന്നൂ. നമ്ബർ പ്ലേറ്റ് ടാക്‌സിയുടേതാണെങ്കിലും മുന്നിലും പിന്നിലും കേരള വാട്ടർ അതോറിറ്റി ഓണ്‍ ഡ്യൂട്ടി എന്ന് എഴുതിയ നീല ബോർഡുകള്‍.കോഴിക്കോട് മലാപ്പറമ്ബില്‍ ചന്ദനം കടത്തിയതിന് പിടിയിലായ കാറിലെ കാഴ്ചയാണിത്.
സർക്കാർ വാഹനങ്ങള്‍ പൊലീസ് സാധാരണ പരിശോധിക്കാത്തതിനാല്‍ എല്ലാ ചെക്കിംഗിലും ഈസിയായി രക്ഷപെടാം. ഈ അതിബുദ്ധിയാണ് ഇവരെ കുടുക്കിയതും. ഫോറസ്റ്റ് ഇൻറലിജൻസ് സെല്ലും കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസറും നടത്തിയ പരിശോധനയിലാണ് ചന്ദനത്തടി കടത്ത് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മലാപ്പറമ്ബില്‍ കേരള വാട്ടർ അതോറിറ്റിയുടെ ഓഫീസിനോട് ചേർന്നുളള സ്ഥലത്ത് ചന്ദനത്തിന്റെ കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരമാണ് ലഭിച്ചത്. ഇതനുസരിച്ച് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ രഹസ്യ നിരീക്ഷണത്തില്‍ വാഹനം കുടുങ്ങുകയായിരുന്നു. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. 35 കിലോയോളം ചന്ദനം ഇവരില്‍ നിന്ന് പിടികൂടി. ഇവർ നല്‍കിയ വിവരം അനുസരിച്ച് ഇവരില്‍ നിന്ന് ചന്ദനം വാങ്ങിയ രണ്ട് പേരെയും ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച വാഹനം ചന്ദനം കടത്താൻ ഉപയോഗിച്ചതില്‍ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകളുടെ പേരില്‍ വാഹനങ്ങളടക്കം ദുരുപയോഗം ചെയ്യുന്നതില്‍ ജാഗ്രത പുലർത്താനും നിർദേശം നല്‍കിക്കഴിഞ്ഞു.
വെളള നിറത്തിലുളള മാരുതി സ്വിഫ്റ്റ് കാറിലായിരുന്നു പ്രതികള്‍ എത്തിയത്. മതിയായ വാഹനമില്ലാത്ത സർക്കാർ ഡിപ്പാർട്ട്‌മെന്റുകള്‍ ഇത്തരത്തില്‍ വാഹനം ലീസിനെടുക്കുന്നത് പതിവാണ്. ടാക്‌സി ബോർഡുളള വാഹനങ്ങളില്‍ സർക്കാർ ബോർഡ് കൂടി വെച്ചാണ് സഞ്ചരിക്കുന്നതും. ഇത് മുതലെടുത്താണ് ചന്ദനക്കടത്ത് സംഘവും ഇതേ രീതി അവലംബിച്ചത്.






