ഡെപ്യൂട്ടി തഹസീല്‍ദാറെ കാണാതായ സംഭവത്തില്‍ നിർണായക വഴിത്തിരിവ്. തഹസില്‍ദാര്‍ നാടുവിട്ടത് ബ്ലാക്ക് മെയിലിങ് കാരണമെന്ന് റിപ്പോർട്ട്.
തന്നെ പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് മൂന്നംഗ സംഘം തഹസില്‍ദാർ പി ബി ചാലിബിനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലപ്പുറം വെട്ടിച്ചിറ സ്വദേശി അജ്മല്‍, രണ്ടത്താണി സ്വദേശികളായ ഫൈസല്‍, ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്.ഭീഷണിക്ക് പുറമെ പ്രതികള്‍ ചാലിബില്‍ നിന്നും പത്ത് ലക്ഷം രൂപ തട്ടിയിരുന്നു. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് തഹസീല്‍ദാർ നാടുവിട്ടത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാലിബ് വീട്ടില്‍ തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടത് എന്നാണ് ചാലിബ് പറഞ്ഞതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ജോലി കഴിഞ്ഞ് നേരത്തെ ഇറങ്ങിയെങ്കിലും വീട്ടില്‍ എത്താതിരുന്നതോടെ കുടുംബം ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ആദ്യം വിളിച്ചപ്പോള്‍ തനിക്ക് ഔദ്യോഗിക കാര്യങ്ങള്‍ പൂർത്തിയാക്കാനുണ്ടെന്ന് മറുപടി പറഞ്ഞ ശേഷം കോള്‍ കട്ട് ചെയ്തു. ഇതിന് പിന്നാലെ അല്‍പസമയത്തിന് ശേഷം വീണ്ടും വിളിച്ചുനോക്കിയപ്പോള്‍ മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. കാണാതായി 38 മണിക്കൂറിന് ശേഷമാണ് ചാലിബിനെ ഫോണില്‍ ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചത്. താൻ സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരിച്ചുവരുമെന്നും ചാലിബ് കുടുംബത്തിന് ഉറപ്പ് നല്‍കി.
ഭാര്യയോട് മാത്രമായിരുന്നു ചാലിബ് സംസാരിച്ചത്. ബസ് സ്റ്റാൻ്റിലാണെന്ന് പറഞ്ഞിരുന്നു. മറ്റു ഭാഷകളിലുള്ള സംസാരം കേട്ടിരുന്നതായി ഭാര്യയും വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്ത് കേരളത്തിന് പുറത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചാലിബ് വീട്ടിലേക്ക് തിരിച്ചെത്തിയത്.

















