മുനമ്ബം വഖഫ് ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
അവിടെയുള്ള താമസക്കാരെ കുടിയിറക്കണമെന്ന് മുഖ്യധാരയിലുള്ള ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്.. മുനമ്ബം വിഷയം ചർച്ച ചെയ്യാൻ സാദിഖലി തങ്ങള്‍ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉമർ ഫൈസി മുക്കം സാദിഖലി തങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന ശരിയായില്ല. സമൂഹത്തില്‍ സ്പർദ്ധ വളർത്തുന്ന രീതിയിലായിപ്പോയി. സമസ്തക്ക് ഉത്തരവാദിത്തപ്പെട്ട ഒരു നേതൃത്വമുണ്ട്. ഇത്തരം പ്രസ്താവനകളെ അവർ വിലകുറച്ച് കാണുമെന്ന് കരുതുന്നില്ല. മുശാവറ അംഗങ്ങളുടെ പിന്തുണക്ക് വലിയ ഗൗരവം ലഭിക്കാൻ പോകുന്നില്ല. സമൂഹത്തിന്റെ വികാരം അതല്ല. കൂടുതല്‍ ആളുകള്‍ പിന്തുണ നിഷേധിച്ച് രംഗത്തെത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.











