പാലക്കാട് മണ്ഡലത്തിൽ ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം ചാനലായ കൈരളി ടിവിയാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്.
പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ആണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും വോട്ടർമാരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് തങ്ങൾ ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ പാലക്കാട് മണ്ഡലത്തിലെ ബിജെപിയുടെ വളർച്ച തടയുവാനും ബൈ ഇലക്ഷനിൽ വിജയം ഉറപ്പാക്കുവാനും മുരളീധരന്റെ സ്ഥാനാർത്ഥിത്വം അനിവാര്യമാണെന്നും ഇത് ഡിസിസിയുടെ ഐക്യകണ്ഠേനയുള്ള നിർദ്ദേശം ആണെന്നും കത്തിൽ വ്യക്തമാക്കുന്നു
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കാണ് കത്ത് നൽകിയിട്ടുള്ളത്. പാലക്കാട് ഡിസിസി കൂടി അംഗീകരിച്ച സ്ഥാനാർത്ഥിയാണ് രാഹുൽ മാങ്കൂട്ടം എന്നാണ് പ്രതിപക്ഷ നേതാവ് ആവർത്തിച്ചിരുന്നത്. കോൺഗ്രസ് ഐക്യകണ്ഠനെയാണ് രാഹുലിനെ തീരുമാനിച്ചതെന്നും വി ഡി സതീശൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ കത്ത് പുറത്ത് വന്നതോടെ ഈ വാദമുഖങ്ങളെല്ലാം പൊളിയുകയാണ്.
എന്നാൽ ഡിസിസി വാദങ്ങൾ തള്ളിക്കളഞ്ഞ് മണ്ഡലത്തിന്റെ പൾസ് അറിഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തെ സ്ഥാനാർത്ഥിയാക്കിയതെന്ന് മറുഭാഗം ഇപ്പോഴും ശക്തമാണ്. ബിജെപിയുടെ വളർച്ചയെ പ്രതിരോധിച്ചത് ഷാഫി പറമ്പിൽ പാലക്കാട് മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ്. ഇതേ ശൈലിയുടെ തുടർച്ച ഉറപ്പുവരുത്തുവാനും പാലക്കാട് മണ്ഡലത്തിൽ നിന്ന് ബിജെപിയെയും സിപിഎമ്മിനെയും അകറ്റിനിർത്തുവാനും ഷാഫിയുടെ വിശ്വസ്തനായ രാഹുൽ സ്ഥാനാർത്ഥിയാകണം എന്ന ചിന്തയും ഷാഫിയുടെ ജനകീയതയുടെ ആനുകൂല്യവും ഉപതിരഞ്ഞെടുപ്പിൽ ലഭിക്കുമെന്ന് ഉറപ്പാക്കാനും ആണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് എന്നും മറുകൂട്ടർ ചൂണ്ടിക്കാട്ടുന്നു.


















