സ്വത്തിനെച്ചൊല്ലി ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തില്‍ ഭിന്നത. ഇതേത്തുടർന്ന് വൈ എസ് ആറിൻ്റെ മകനും, മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അമ്മയ്ക്കും സഹോദരിക്കുമെതിരെ ദേശീയ കമ്ബനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. സഹോദരി വൈ എസ് ശർമിളയ്ക്കും, അമ്മ വൈ എസ് വിജയമ്മയ്ക്കും എതിരെയാണ് അദ്ദേഹം ഹർജി നല്‍കിയിരിക്കുന്നത്.
വൈ എസ് ആർ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്ബനിയുടെ ഷെയറുകളെച്ചൊല്ലിയാണ് തർക്കമുണ്ടായിരിക്കുന്നത്. ശർമിളക്ക് കമ്ബനിയില്‍ ഓഹരികള്‍ നല്‍കാനുള്ള ധാരണയില്‍ നിന്ന് ജഗൻ പിൻവാങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ ശർമ്മിള മത്സരിക്കാൻ ഇറങ്ങിയതാണ് ഈ നീക്കത്തിന് കാരണമായത്.നവംബർ എട്ടിനാണ് കമ്ബനികാര്യ ട്രൈബ്യൂണല്‍ ഹർജി പരിഗണിക്കുന്നത്.
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞാണ് ജഗൻമോഹൻ റെഡ്ഡി വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ അമ്മയും സഹോദരിയും ജഗനൊപ്പം നിലയുറപ്പിച്ചു. എന്നാൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായതോടെ ജഗൻ ഇവരിൽനിന്ന് അകലുകയും അമ്മ വിജയമ്മയും സഹോദരി ശർമിളയും കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങുകയും ചെയ്തു. നിലവിൽ ആന്ധ്രപ്രദേശ് കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷയാണ് ശർമിള. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഢിയുടെ പാർട്ടി തെലുങ്ക് ദേശം പാർട്ടിയോട് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

















