സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായി പുനർനിയമനം ലഭിച്ച കെ.എം.എബ്രഹാമിന് പെൻഷൻ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. കിഫ്ബി സി.ഇ.ഒ എന്ന നിലയില്‍ 3.87 ലക്ഷവും സർവീസ് പെൻഷനായി 2.50 ലക്ഷവും. കെ.ബാബു എം.എല്‍.എ നിയമസഭയില്‍ നല്‍കിയ ചോദ്യത്തിന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണിത്.
2018ലാണ് എബ്രഹാമിന് പുനർനിയമനം നല്‍കിയത്. കിഫ്ബി സി.ഇ.ഒ എന്ന നിലയില്‍ ഇതുവരെ 2.73 കോടിയാണ് ശമ്ബളമായി നല്‍കിയത്. ലീവ് സറണ്ടറായി 6.84 ലക്ഷം രൂപയും ഉത്സവ ബത്തയായി 19,250 രൂപയും നല്‍കി. തുടക്കത്തില്‍ 2.75 ലക്ഷം രൂപയായിരുന്നു ശമ്ബളം. 2019 ജനുവരിയില്‍ 27,500 രൂപ, 2020ല്‍ 27,500, 2022ല്‍ 19,250, 2023ല്‍ 19,250, 2024 ഏപ്രിലില്‍ 19,250 എന്നിങ്ങനെ വർദ്ധിപ്പിച്ചതോടെയാണ് 3,87,750 രൂപയിലെത്തിയത്.
കിഫ്ബിയിൽ നിയമിച്ച 3 റിട്ട. ഉദ്യോഗസ്ഥർക്കും ഉയർന്ന ശമ്ബളം:
കെ.എം.എബ്രഹാമിന് പുറമെ മൂന്ന് റിട്ട. ഉദ്യോഗസ്ഥരെ കൂടി കിഫ്ബിയില്‍ ഉയർന്ന ശമ്ബളത്തില്‍ പുനർ നിയമിച്ചിട്ടുണ്ടെന്നും ധനമന്ത്രിയുടെ മറുപടിയിലുണ്ട്. അഡീഷണല്‍ സി.ഇ.ഒയായി നിയമിച്ചയാള്‍ക്ക് നല്‍കുന്നത് പ്രതിമാസം 1.88 ലക്ഷം രൂപ. സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചയാള്‍ക്ക് 1.10 ലക്ഷവും സീനിയർ ജനറല്‍ മാനേജരായി നിയമിച്ചയാള്‍ക്ക് 1.11 ലക്ഷവും രൂപയും. പെൻഷന് പുറമെയാണ് ഇവർക്ക് ഈ ശമ്ബളവും നല്‍കുന്നത്.
















