എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ വെട്ടിലാക്കി സ്വന്തം പരാതി. നവീൻ ബാബുവിന്റെ മരണശേഷമാണ് കൈക്കൂലി പരാതി തയ്യാറാക്കിയതെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എഡിഎമ്മിന്റെ ചുമതല ‘വഹിച്ച’ നവീൻ എന്ന് പരാതിയില്‍ വിശേഷിപ്പിക്കുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പിന് മുൻപ് നല്‍കിയെന്ന് പറയപ്പെടുന്ന പരാതി ആയതിനാല്‍ എഡിഎമ്മിന്റെ ചുമതല ‘വഹിക്കുന്ന’ നവീൻ എന്നാണ് വരേണ്ടിയിരുന്നത്. അതിനാല്‍, പ്രശാന്തൻ പരാതി തയ്യാറാക്കിയത് നവീൻ ബാബുവിന്റെ മരണശേഷമാണെന്ന് ഉറപ്പിക്കുകയാണ് ഈ അക്ഷരപിശക്. സ്വന്തം പരാതിയിലെ പിഴവ് തന്നെ പ്രശാന്തന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
നവീൻ ബാബു മരിച്ചപ്പോഴാണ് പ്രശാന്തൻ പരാതി തയ്യാറാക്കിയതെന്നാണ് സൂചന. മാത്രവുമല്ല, പരാതി നല്‍കിയതും ഒപ്പിട്ടതും ആരോപണമുന്നയിക്കുന്ന പ്രശാന്തായിരുന്നില്ല എന്നാണ് ഒപ്പിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്നത്. പ്രശാന്തന്റെ യഥാർത്ഥ പേരും ഒപ്പും മുഖ്യമന്ത്രിക്ക് നല്‍കിയ കൈക്കൂലി പരാതിയിലെ പേരും ഒപ്പും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. നവീൻ ബാബുവിന്റെ മരണവാർത്ത പുറത്തുവന്നതോടെ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കേന്ദ്രത്തില്‍ മറ്റൊരാള്‍ മുഖേന തയ്യാറാക്കിയതാകാം പരാതിയെന്നാണ് വിവരം. തുടർന്ന് ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചുമതലയുള്ളയാള്‍ക്ക് കൈമാറുകയായിരുന്നു.
പെട്രോള്‍ പമ്ബ് തുടങ്ങാനായി പാട്ടത്തിനെടുത്ത ഭൂമി സംബന്ധിച്ച കരാറില്‍ നല്‍കിയിരിക്കുന്ന പേരും ഒപ്പുമല്ല, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളതെന്നതാണ് ശ്രദ്ധേയം. പരാതി തയ്യാറാക്കിയതും ഒപ്പിട്ടതും പ്രശാന്തനല്ല എന്ന് ഇക്കാര്യത്തിലൂടെ വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിച്ചെങ്കിലും അത് ഔദ്യോഗികമാക്കാൻ പ്രശാന്തന് കഴിയാതെ പോയി. ഇതോടെയാണ് പരാതി പോലും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായത്.
സാധാരണയായി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമ്ബോള്‍ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്‍ മുഖേന പരാതി രജിസ്റ്റർ ചെയ്യുന്ന പതിവുണ്ട്. ഓണ്‍ലൈനായി ലഭിക്കുന്ന പരാതികളും ഓഫീസിലേക്ക് നേരിട്ടെത്തിക്കുന്ന പരാതികളും ഇത്തരത്തില്‍ പരാതിപരിഹാര സെല്ലിന് കൈമാറി രജിസ്റ്റർ ചെയ്യും. എന്നാല്‍, നവീൻ ബാബുവിന്റെ മരണത്തിന് ശേഷം തയ്യാറാക്കിയ പരാതി ആയതിനാല്‍ സെല്ലില്‍ രജിസ്റ്റർ ചെയ്യാൻ പ്രശാന്തന് കഴിഞ്ഞില്ല. കാരണം തീയതി അടയാളപ്പെടുത്തുന്നതില്‍ പ്രശ്നം വരും.
ഇക്കാര്യങ്ങളെല്ലാം പൊലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒതുക്കി തീർക്കാനുള്ള നീക്കത്തിലാണെന്ന ആക്ഷേപം ശക്തമാവുകയാണ്. പരാതി നല്‍കിയത് ഒക്ടോബർ 10 എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മരണം നടന്ന ഒക്ടോബർ 15ന് ശേഷം തയ്യാറാക്കിയ പരാതി ആയതിനാല്‍ ഡേറ്റ്-ക്ലാഷ് വരുമെന്ന് ഉറപ്പാണ്. അതുകൊണ്ട് പ്രശാന്തന് വേണ്ടി തയ്യാറാക്കിയ പരാതി സെല്ലിന് കൈമാറി ഔദ്യോഗികമാക്കാൻ കഴിഞ്ഞതുമില്ല. പേര്, ഒപ്പ് എന്നിവയിലെ വൈരുദ്ധ്യം, അക്ഷരപിശക്, പരാതിപരിഹാര സെല്ലിലേക്ക് പരാതി കൈമാറാതിരുന്നത് തുടങ്ങിയ വീഴ്ചകള്‍ പ്രശാന്തന് സംഭവിച്ചതിനാല്‍ പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണെന്ന ശക്തമായ സൂചനയാണ് ലഭിക്കുന്നത്.
ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബ് തുടങ്ങുന്നതിന് എതിർപ്പില്ലാരേഖ (NOC) നല്‍കാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും NOC അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ മനഃപൂർവം വൈകിപ്പിച്ചുവെന്നുമാണ് പ്രശാന്തന് വേണ്ടി പിപി ദിവ്യ അടക്കം വാദിച്ചത്. NOC നല്‍കാൻ നവീൻ ബാബു 1,00,000 രൂപ കൈക്കൂലി ചോദിച്ചുവെന്നും 98.500 രൂപ നല്‍കിയെന്നുമാണ് പ്രശാന്തന്റെ വാദം.

















