യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ശ്രീജിത്ത് നല്‍കിയ പരാതിയെ തുടർന്നാണ് പരിശോധന. കോടതിയില്‍ നിന്ന് സെർച്ച് വാറണ്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.
ഷാജഹാനും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്താണ് പരിശോധന നടന്നത്. പോലീസെത്തിയപ്പോള്‍ വീട്ടില്‍ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. തടയാൻ ശ്രമിച്ച ജോലിക്കാരിയെ മറികടന്ന് പോലീസ് അകത്ത് കടക്കുകയായിരുന്നു. മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എഡിജിപി നല്‍കിയ പരാതിയെ തുടർന്ന് ഷാജഹാനെ ദിവസങ്ങള്‍ക്ക് മുമ്ബ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ഷാജഹാന്റെ ‘പ്രതിപക്ഷം’ യൂട്യൂബ് ചാനലിലൂടെ എഡിജിപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്.ശബരിമല സ്വർണകൊള്ളയില്‍ എഡിജിപി ശ്രീജിത്തിന് പങ്കുണ്ടെന്ന ഉള്ളടക്കത്തില്‍ ഷാജഹാൻ വീഡിയോ ചെയ്‌തിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം പരാതി നല്‍കിയത്. ഇത്തരത്തില്‍ ചെയ്‌ത മൂന്ന് വീഡിയോകളില്‍ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി എഡിജിപി പരാതിയില്‍ പറയുന്നു.
















