ഹോട്ടല്‍ ആണെന്ന് കരുതി ബാർബർ ഷോപ്പില്‍ കയറിയ തമാശ നമുക്ക് അറിയാം, എന്നാല്‍ കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച് എക്‌സൈസ് ഓഫീസില്‍ കയറിയാലോ, എങ്ങനെയായിരിക്കും .
അത്തരത്തിലൊരു സംഭവമാണ് തൃശൂരിലെ സ്കൂളില്‍ നിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർത്ഥികള്‍ക്ക് ഉണ്ടായത്. കഞ്ചാവ് വലിക്കാനുള്ള വെപ്രാളത്തില്‍ വർക്ക് ഷോപ്പാണോ എക്‌സൈസ് ഓഫീസ് ആണോ എന്നൊന്നും നോക്കാൻ സമയം കിട്ടിയില്ല. തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷത്തില്‍ എക്‌സൈസും.
‘ചേട്ടാ തീപ്പെട്ടിയുണ്ടോ?’എന്ന ചോദ്യവുമായാണ് ഈ കുട്ടി സംഘം പൊലീസ് സ്റ്റേഷനിലേക്ക് കയറി പോയത്.അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിന്റെ പുറകു വശത്തായിരുന്നു. കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടിക്കായി സ്കൂള്‍ വിദ്യാർഥികളെത്തിയത്. എക്സൈസ് ഓഫീസ് ആണെന്ന് മനസിലായപ്പോഴേക്കും പിടി വീണു.വിട്ടോടാ എന്നുപറഞ്ഞ് തിരിഞ്ഞോടിയെങ്കിലും രക്ഷയില്ല, കൂടെയോടിയ ഉദ്യോഗസ്ഥരെ ഈ കഞ്ചാവ് സംഘത്തിന് തോല്പിക്കാനായില്ല. പിന്നീട് നടന്ന തിരച്ചില്‍ കണ്ടെടുത്തത് 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷീഷ് ഓയിലും.
കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നതു കണ്ട് വർക്ക് ഷോപ്പ് ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു വിദ്യാർത്ഥികള്‍. പിൻവശത്തു കൂടി കയറിയതിനാല്‍ ബോർഡും ശ്രദ്ധയില്‍പെട്ടില്ല. അധ്യാപകരോട് ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും ലഹരി കണ്ടെത്തിയ വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വിദ്യാർഥികള്‍ക്കു കൗണ്‍സലിങും നല്‍കി.
















