ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ഇന്ത്യ നിഷേധിക്കുമ്ബോഴും നിജ്ജാറിന്റെ കൊലപാതകത്തിന് പങ്കുണ്ടെന്ന വാദം ആവർത്തിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇതോടൊപ്പം തന്നെ ആറ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കാനഡ പുറത്താക്കിയതും സാഹചര്യങ്ങള്‍ വഷളാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത് മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരെക്കൂടിയാണ് ആശങ്കയിലാക്കുന്നത്. ഇരു രാജ്യങ്ങളും കടുത്ത നടപടികളിലേക്ക് കടന്നാല്‍ അത് വിസ നടപടികള്‍ വൈകുന്നതിന് അടക്കം കാരണമാകും. കുടിയേറ്റം നിയന്ത്രിക്കുന്നതിനായുള്ള നടപടികള്‍ കാനഡ ശക്തിപ്പെടുത്തി വരുന്നതിന് ഇടയിലാണ് പുതിയ പ്രതിസന്ധിയും ഉയർന്ന് വരുന്നത്.

ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റുമായി (പിജിഡബ്ല്യുപി) ബന്ധപ്പെട്ട് കാനഡ സ്വീകരിച്ച പുതിയ നിലപാട് ലക്ഷകണക്കിന് വരുന്ന ഇന്ത്യക്കാരെയാണ് ബാധിക്കുക. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാർത്ഥികള്‍ ബ്രാംപ്ടണിലെ ക്യൂൻ സ്ട്രീറ്റില്‍ നടത്തുന്ന പ്രതിഷേധം 50 ദിവസം പിന്നിടുകയും ചെയ്തു. പ്രധാനമായും പഞ്ചാബില്‍ നിന്നുള്ള വിദ്യാർത്ഥികളാണ് സമരമുഖത്തുള്ളത്.

നൗജവാൻ സ്റ്റുഡൻ്റ് നെറ്റ്‌വർക്കിൻ്റെ (എൻഎസ്‌എൻ) നേതൃത്വത്തിലാണ് സമരം നടക്കുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സമരത്തിന് മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡ നിലപാട് തിരുത്തിയില്ലെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഏകദേശം 1.3 ലക്ഷം വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് ഡിസംബർ 31 ന് അവസാനിക്കാന്‍ പോകുകയാണെന്നാണ് എം ഐ എസ് ഒ ഭാരവാഹി മൻദീപ് വ്യക്തമാക്കുന്നത്. അവർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാനഡയില്‍ തുടരാന്‍ അവർക്ക് വർക്ക് പെർമിറ്റ് നീട്ടേണ്ടത് ആവശ്യമാണ്. അതിനായുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പ്രതിസന്ധി ദീർഘകാലമായി തുടരുന്നുണ്ടെങ്കിലും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം അടുത്തിടെ കൂടുതല്‍ വഷളായത് കുടിയേറ്റക്കാർക്കും വിദ്യാർത്ഥികള്‍ക്കും ഇടയില്‍ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. വിദ്യാർത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലും നല്‍കുന്നതില്‍ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടതിനാല്‍ യുവാക്കള്‍ക്ക് കാനഡയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സർക്കാറുകള്‍ കുടിയേറ്റക്കാരെയും അന്താരാഷ്‌ട്ര വിദ്യാർത്ഥികളെയും അവരുടെ സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. അതായത് കുറഞ്ഞ വേതനത്തിന് തൊഴില്‍ ചെയ്യാന്‍ കഴിയുന്ന തൊഴിലാളികളായിട്ടാണ് അവരെ കാണുന്നത്. സ്ഥിര പൗരത്വമോ തുല്യ മനുഷ്യാവകാശമോ നല്‍കാതെ അവരെ നിരന്തരം ചൂഷണം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു എം ഐ എസ് ഒ ഭാരവാഹിയുടെ അഭിപ്രായം.

ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റ് നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്തിടെയാണ് കാനഡ ശക്തിപ്പെട്ടത്. വർക്ക് പെർമിറ്റ് നേടുന്നതിന് കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് ടെസ്റ്റില്‍ 7 സ്‌കോർ ലഭിക്കണമെന്നും പല മേഖലകളിലും വർക്ക് പെർമിറ്റ് തൊഴില്‍ ക്ഷാമത്തിന് അനുസരിച്ചായിരിക്കുമെന്നാണ് കാനഡ അടുത്തിടെ വ്യക്തമാക്കിയത്.

കോവിഡ് സമയത്ത് നിരവധി വിദ്യാർത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റ് കാലാവധി നീട്ടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും അവർക്ക് ഇളവ് ലഭിക്കാന്‍ സാധ്യതയില്ല. അതോടൊപ്പം തന്നെ പല ഡിപ്ലോമ ഹോള്‍ഡർമാർക്കും പിആർ അല്ലെങ്കില്‍ വർക്ക് പെർമിറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു. പ്രതിസന്ധി ശക്തമായതോടെ ചിലരൊക്കെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവർ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക