ആർഎസ്‌എസ് വേദിയില്‍ നില്‍ക്കുന്ന അനുശ്രീയുടെ ഫോട്ടോയ്ക്ക് നേരെ സൈബർ അധിക്ഷേപവുമായി ഫേക്ക്സൈബർ പ്രൊഫൈലുകളും അക്കൗണ്ടുകളും. സംഘിണി, ചാണകക്കുഴിയില്‍ വീണ നായിക എന്നൊക്കെയാണ് അധിക്ഷേപകമന്റുകള്‍. ആർഎസ്‌എസ് കാര്യവാഹക് സി. പ്രദീപില്‍ നിന്ന് കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങുന്ന താരത്തിൻറെ ചിത്രമാണ് അധിക്ഷേപത്തിന് കാരണമാകുന്നത്.
വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കേസരി പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നിരുന്നു. ഇതിൻറെ ഭാഗമായാണ് പത്തനാപുരത്തും പരിപാടി സംഘടിപ്പിച്ചത്. പുഞ്ചിരിയോടെ രസീത് ഏറ്റുവാങ്ങുന്ന അനുശ്രീക്കെതിരെ ഉയർന്ന സൈബർ അധിക്ഷേപത്തില്‍ ബിജെപി,ആർഎസ്‌എസ് പ്രവർത്തകരും വിമർശനം ഉന്നയിക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികള്‍ക്ക് പങ്കെടുക്കുന്ന താരങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് അനുശ്രീക്കുള്ളതെന്നാണ് ആർഎസ്‌എസ് പ്രൊഫൈലുകള്‍ ചോദിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയായി മാറി. കൊല്ലം കുമുകഞ്ചേരി സ്വദേശിനിയാണ് താരം.നാട്ടിലെത്തിയാല്‍ താരപരിവേഷമില്ലാതെ നാട്ടുകാർക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് അനുശ്രീ. അടുത്തിടെ കൊച്ചിയില്‍ ഒരു പുതിയ വീടും അനുശ്രീ സ്വന്തമാക്കിയിരുന്നു. കൊച്ചിയില്‍ താരത്തിന് സ്വന്തമായി ഒരു ഫ്‌ലാറ്റ് ഉണ്ട്. ഇതിനു പിന്നാലെയാണ് ‘എന്റെ വീട്’ എന്ന പേരില്‍ പുതിയ വീട് പണിതത്.

















