എണ്‍പത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി നല്‍കണമെന്ന ആവശ്യത്തില്‍ സർക്കാർ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതു സംബന്ധിച്ച് ആവശ്യമെങ്കില്‍ പരാതിക്കാർ സർക്കാരിന് നിവേദനം നല്‍കണമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
80 കഴിഞ്ഞവർ ദുർബല വിഭാഗത്തിലുള്ളവരാണ്. ഇവർക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യതയുണ്ട്. പെൻഷൻ ഭരണഘടനാപരമായ അവകാശമാണെന്നും തീരുമാനമെടുത്ത ശേഷം രണ്ടാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവില്‍ പറഞ്ഞു. പെൻഷൻ പരിഷ്കരണ കുടിശിക പൂർണമായി ലഭിക്കാതെ, 2019 ജൂലൈ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ 77000 സർവീസ് പെൻഷൻമാർ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ നല്‍കിയ പരാതിയില്‍ പറയുന്നത്.

















