കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം. വീട്ടില്‍ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളില്‍ നിന്നും വല്യച്ഛന്റെ കുട്ടികള്‍ റംബൂട്ടന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായില്‍ വച്ചു കൊടുക്കുകയായിരുന്നു.
കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഡോക്ടർ പരിശോധിച്ച് തൊണ്ടയില്‍ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തു. കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയാതെ വന്നതോടെ കൃത്രിമ ശ്വാസം നല്‍കി ആംബുലൻസില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു.
ഡോക്ടർമാർ സാധ്യമായതെല്ലാം ചെയ്തെങ്കിലും വെള്ളിയാഴ്ച വെളുപ്പിനെ മരണം സംഭവിക്കുകയായിരുന്നു. നിലവില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്ബലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് കല്ലമ്ബലം പോലീസ് അറിയിച്ചു.

















