കാണാതായ മംഗളുരുവിലെ പ്രമുഖ വ്യവസായി ബി.എം. മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ഹണിട്രാപ്പെന്ന് പൊലീസ്. മലയാളിയായ റഹ്‌മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകർത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ റഹ്മത്ത് ഉള്‍പ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
റഹ്മത്ത്, അബ്‌ദുള്‍ സത്താർ, ഷാഫി, മുസ്തഫ, സുഹൈബ്, സിറാജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസടെുത്തത്. റഹ്മത്തുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇതുകൂടാതെ 25 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങിയിരുന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ട് മുംതാസ് അലിയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നതായി സഹോദരൻ ഹൈദരാലി പറഞ്ഞു.
മുപ്പത് വർഷത്തിലേറെയായി പൊതുസമൂഹത്തില്‍ സജീവമായിരുന്ന മുംതാസ് അലിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ പ്രതികള്‍ ഗൂഢാലോചന നടത്തി. ജീവിതം അവസാനിപ്പിക്കുമെന്ന് മുംതാസ് അലി ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യു കാറും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. മംഗളൂരു നോർത്ത് മുൻ എം.എല്‍.എ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനാണ്.ഷിരൂർ ഗംഗാവലിപ്പുഴയില്‍ അർജുന് വേണ്ടി തെരച്ചില്‍ നടത്തിയ ഈശ്വർ മാല്‍പെയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. എ.ജെ ആശുപത്രിയിലേക്ക് മാറ്റി.

















