ആശുപത്രിക്കുള്ളില്‍ നഴ്സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെല്‍ത്ത് കെയർ സെൻററിലാണ് യുവതിക്കുനേരേ കൂട്ടബലാത്സംഗ ശ്രമം നടന്നത്. ഡോക്ടറും രണ്ട് കൂട്ടാളികളും ചേർന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം ബ്ലേഡ് ഉപയോഗിച്ച് അറുത്തശേഷമാണ് യുവതി രക്ഷപെട്ടത് .ബുധനാഴ്ച്ച രാത്രിയിലാണ് ആർബിഎസ് ഹെല്‍ത്ത് കെയർ സെന്ററില്‍ നഴ്സിന് നേരേ കൂട്ടബലാത്സംഗ ശ്രമം നടന്നത്.
ജോലി കഴിഞ്ഞിറങ്ങാൻ തുടങ്ങിയ നഴ്‌സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. നഴ്സ് ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചാണ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്നിറങ്ങിയോടി പുറത്തുള്ള പറമ്ബില്‍ ഒളിച്ചിരുന്ന നഴ്സ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഉടനെ പൊലീസ് സംഘം സ്ഥലത്തെത്തി. ഡോക്ടർ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു. സുനില്‍ കുമാർ ഗുപ്ത, അവധേഷ് കുമാർ എന്നിവരാണ് മറ്റ് പ്രതികള്‍. നഴ്‌സിനെ ആക്രമിക്കും മുൻപ് ഡോക്ടറും സംഘവും ആശുപത്രി അകത്ത് നിന്ന് പൂട്ടിയിരുന്നു. മൂന്ന് പേരും മദ്യപിച്ചിരുന്നു. ഇവർ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തെന്നും പൊലീസ് പറഞ്ഞു. നഴ്സ് മനോധൈര്യം കൊണ്ടാണ് ചെറുത്തുനിന്നതെന്നും അഭിനന്ദനീയമാണ് നഴ്സിൻറെ ധൈര്യമെന്നും പൊലീസ് പറഞ്ഞു.
അര കുപ്പി മദ്യം, നഴ്‌സ് ആക്രമണം ചെറുക്കാൻ ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. ബിഹാർ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായതിനാല്‍ അ വകുപ്പുകളും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രതിഷേധം അടങ്ങും മുമ്ബാണ് ബീഹാറില്‍ നഴ്സിന് നേരേ കൂട്ടബലാത്സംഗ ശ്രമം നടക്കുന്നത്.

















