മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തില്‍ അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു.
പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി. അതിനിടെ, അബിൻ വർക്കിയേയും രാഹുല്‍ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സില്‍ കയറ്റിയെങ്കിലും ബസ്സില്‍ നിന്നിറങ്ങുകയായിരുന്നു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കൈയൊടിഞ്ഞ 2 പ്രവർത്തകരെ ആംബുലൻസില്‍ കൊണ്ടുപോയി.
സിപിഎം പശ്ചാത്തലമുള്ള ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് അബിൻ വർക്കി പ്രതികരിച്ചു. ഇവരെ നീക്കം ചെയ്യാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അബിൻ വർക്കി പറയുന്നത്. അതേസമയം, അബിൻ വർക്കിയെ തല്ലിയതില്‍ പ്രതിഷേധിച്ച് പ്രവർത്തകർ എംജി റോഡില്‍ കുത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബസ്സില്‍ കയറ്റിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുറത്തേക്കിറങ്ങി. നിലവില്‍ തലസ്ഥാനത്ത് ഒരു മണിക്കൂറായി സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.
കേരളത്തിലെ നമ്ബർ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുന്നു. ‘ശശിസേന’യിലെ എമ്ബോക്കികള്‍ സമരത്തെ തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നില്‍ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നല്‍കിയത് അജിത് കുമാർ ആണ്. ആർഎസ്‌എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

















