കൊടിയത്തൂരില്‍ യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ചേർന്ന് ക്രൂരമായി മർദിച്ചു. ചാത്തമംഗലം സ്വദേശി ആബിദിനെയാണ് യുവതിയുടെ ഭർത്താവ് റഫീകും സംഘവും ആക്രമിച്ചത്. പട്ടാപ്പകല്‍ കാറില്‍ കയറ്റി കൊണ്ടുപോയാണ് മർദിച്ചത്. ആണ്‍സുഹൃത്തുമായുള്ള സൗഹൃദത്തിനോട് എതിർപ്പാണ് മർദ്ദനത്തിന് കാരണം. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. മർദ്ദനമേറ്റ ആബിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ ഞെട്ടിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്. ചുള്ളിക്കാപറമ്ബിലെ അക്ഷയ സെൻ്റർ നടത്തിപ്പുകാരനായ ചാത്തമംഗലം പാഴൂർ സ്വദേശി ആബിദിനാണ് മർദനമേറ്റത്. അക്ഷയ സെന്ററില്‍ ഒപ്പം ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് റഫീകും സംഘവുമാണ് ആക്രമണത്തിന് പിന്നില്‍. തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലേറ്റ് ഗുരുതരാവസ്ഥയിലായ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറില്‍ വെച്ചും തുടർന്ന് അരീക്കോട്ടുള്ള വീട്ടില്‍ വെച്ചും ക്രൂരമായി മർദ്ദിച്ചതായി ആബിദ് പറഞ്ഞു.
യുവതിയുമായുള്ള ആബിദിന്റെ സൗഹൃദമാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നാണ് സൂചന. കേസുമായി മുന്നോട്ട് പോകുമെന്ന് ആബിദിൻ്റെ അമ്മാവൻ അബ്ദുല്ല മാസ്റ്റർ പറഞ്ഞു. സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു. വധശ്രമം, തട്ടിക്കൊണ്ടുപോവല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് കേസെടുത്തത്. അക്ഷയ സെൻ്ററില്‍ നടന്ന ആക്രമണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു.

















