വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കുമുള്ള ഭക്ഷണ വിതരണത്തിന് സന്നദ്ധ സംഘടനകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. നാല് ദിവസമായി ദുരന്തഭൂമിയില്‍ ഭക്ഷണ വിതരണം നടത്തിയിരുന്ന യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ ഭക്ഷണ വിതരണം പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സുരക്ഷ പരിശോധനകള്‍ ഇല്ലാത്തതിനാലാണ് ഭക്ഷണ വിതരണം തടഞ്ഞതെന്നും സന്നദ്ധ പ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഭക്ഷണം സർക്കാരിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് നല്‍കിവരുന്നതായും മന്ത്രി റിയാസും പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ വ്യാപകം വിമർശനം കഴിഞ്ഞദിവസം രാത്രി തന്നെ ഉയർന്നിരുന്നു. അതേസമയം ദുരന്ത ഭൂമിയില്‍ ഭക്ഷണ വിതരണത്തിന് സർക്കാർ മതിയായ സംവിധാനങ്ങള്‍ ഒരുക്കാതെ സന്നദ്ധ പ്രവർത്തകരുടെ ഭക്ഷണ വിതരണം തടഞ്ഞതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12 കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരുന്ന സൈനികർക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കും പോലീസുകാർ ഉള്‍പ്പെടെ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രഭാത ഭക്ഷണം പോലും എത്തിയിരുന്നില്ല. തുടർന്ന് വ്യാപകമായ പരാതിയും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്മ്യൂണിറ്റി കിച്ചണുകളില്‍ സർക്കാർ ഉദ്യോഗസ്ഥർ പരിശോധനകള്‍ നടത്തുമെന്നും ഭക്ഷണ വിതരണത്തിന് നിയന്ത്രണമില്ലെന്നുമുള്ള മന്ത്രി റിയാസിന്റെ പ്രതികരണം.
ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്കാണ് മൂന്ന് നേരവും രാത്രി രക്ഷാപ്രവർത്തകർ തിരികെ പോകും വരെയും വൈറ്റ് ഗാർഡിന്റെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടത്തിയിരുന്നത്. ഭക്ഷണ വിതരണത്തിന് പുറമെ രക്ഷാദൗത്യത്തിന് പോകുന്നവർക്ക് പാഴ്സലും ഇവർ നല്‍കാറുമുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്ബോഴാണ് ഇവരെ പൊലീസ് തടഞ്ഞത്. തുടർന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോയി. അവിടെ ഡിഐജി തോംസണുമായി സംസാരിച്ചു. നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്നും വൈറ്റ് ഗാർഡ് പ്രവർത്തകർ പറഞ്ഞു.
റവന്യുവിന്റെ ഭക്ഷണം ഇവിടെയുണ്ട്. ഇവിടെ ഫയർഫോഴ്സ് സംഘവും മറ്റ് സേനാംഗങ്ങളുമൊക്കെയുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു പുല്ലുമില്ല, ചുക്കുമില്ല എന്ന അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്ത വാക്കുകളുപയോഗിച്ചാണ് സംസാരിച്ചത്. മാത്രമല്ല, ഇവിടെയിപ്പോള്‍ ജെസിബിയാണ് പണിയെടുക്കുന്നതെന്നും സന്നദ്ധ സേവകരെന്ന് പറഞ്ഞുവരുന്നവർ വടിയും കുത്തിപ്പിടിച്ചു വെറുതേ നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് അത് വളരെ പ്രായസമുണ്ടാക്കിയെന്നും വൈറ്റ് ഗാർഡ് പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

















