ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍, തിങ്കളാഴ്ച പുറത്തുവന്ന ഫിഫ പുരുഷ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ 1-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ അവര്‍ അര്‍ജന്റീനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച ന്യൂജേഴ്സിയില്‍ നടന്ന ഫൈനലില്‍ ഫെറാന്‍ ടോറസ് നേടിയ എക്‌സ്ട്രാ ടൈം ഗോളാണ് സ്‌പെയിനിന്റെ വിജയം ഉറപ്പാക്കിയത്.

കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് ലൂയിസ് ഡി ലാ ഫ്യൂവെന്റെയുടെ സംഘം റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ഫൈനലില്‍ തോല്‍വി വഴങ്ങിയതോടെ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പിലെ പ്രകടനങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഫ്രാന്‍സും ഇംഗ്ലണ്ടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഫ്രാന്‍സിനെ 6-4 ന് പരാജയപ്പെടുത്തിയതോടെ തോമസ് ടുക്കലിന്റെ ഇംഗ്ലണ്ട് നാലാം സ്ഥാനം ഭദ്രമാക്കി. ഫ്രാന്‍സ് മൂന്നാം സ്ഥാനത്ത് തുടര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തിയപ്പോള്‍, മൊറോക്കോ ചരിത്രത്തിലാദ്യമായി ആറാം സ്ഥാനത്തെത്തി മികച്ച കുതിപ്പ് തുടര്‍ന്നു. ലോകകപ്പിലെ മികച്ച പ്രകടനമാണ് മൊറോക്കോയെ ഈ നേട്ടത്തിലെത്തിച്ചത്. സ്‌പെയിനിനോട് പ്രീ-ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ഏഴാമതായി. ബെല്‍ജിയം എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, നെതര്‍ലന്‍ഡ്‌സ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീ-ക്വാര്‍ട്ടര്‍ വരെ എത്തിയ മെക്‌സിക്കോ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആദ്യ പത്തില്‍ ഇടംപിടിച്ചു.

ലോകകപ്പില്‍ ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ നോര്‍വേ 12 സ്ഥാനം ഉയര്‍ന്ന് 19-ാം സ്ഥാനത്തെത്തി. ഇത്തവണത്തെ റാങ്കിംഗില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയതും ഇവരാണ്. മറ്റൊരു നിരാശാജനകമായ ലോകകപ്പ് ക്യാമ്പയിന് ശേഷം ജര്‍മ്മനി ആദ്യ പത്തില്‍ നിന്ന് പുറത്തായി 12-ാം സ്ഥാനത്തെത്തി. ക്രൊയേഷ്യ 11-ാം സ്ഥാനത്തുണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവാത്ത ഇറ്റലി 15-ാം സ്ഥാനത്തേക്ക് വീണു.

റാങ്കിംഗില്‍ താഴേക്കിടയില്‍, ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടൂണീഷ്യ 12 സ്ഥാനം താഴേക്ക് ഇറങ്ങി 57-ാം സ്ഥാനത്തെത്തി. പ്രീ-ക്വാര്‍ട്ടറില്‍ എത്തിയ ഈജിപ്ത് അഞ്ച് സ്ഥാനം ഉയര്‍ന്ന് 24-ാം സ്ഥാനത്തെത്തിയപ്പോള്‍, നോക്കൗട്ട് ഘട്ടത്തില്‍ കടന്ന പരാഗ്വേ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 34-ാം സ്ഥാനത്തെത്തി. ലോകകപ്പില്‍ റൗണ്ട് ഓഫ് 32-ല്‍ എത്തിയ കേപ് വേര്‍ഡെ മൂന്ന് സ്ഥാനം ഉയര്‍ന്ന് 64-ാം സ്ഥാനത്തും, നോക്കൗട്ട് ഘട്ടത്തില്‍ കടന്ന ഘാന എട്ട് സ്ഥാനം ഉയര്‍ന്ന് 65-ാം സ്ഥാനത്തുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക