അടൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.മതം മാറി വിവാഹം ചെയ്യണമെന്ന് ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതും സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞതുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് കണ്ടെത്തി.കേസില്‍ ആണ്‍സുഹൃത്ത് ഏഴംകുളം സ്വദേശി അരുണ്‍ കുമാറിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ജൂലൈ 13 തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് അടൂർ സ്വദേശിനി ഷഹനയെ വീട്ടിലെ സ്റ്റെയർകേസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം ഷഹനയുടെ വീട്ടില്‍ അരുണ്‍ കുമാറും ഉണ്ടായിരുന്നു. വീടിനുള്ളില്‍ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ അടൂർ നഗരസഭ കൗണ്‍സിലറെ വിവരം അറിയിച്ചു. കൗണ്‍സിലർ എത്തി കതക് തുറപ്പിച്ചപ്പോഴാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടത്. ഉടൻ അടൂർ പൊലീസ് സ്ഥലത്തെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു.
മരിച്ച ഷഹനയുടെയും അരുണിന്റെയും ശരീരത്തില്‍ രക്തപാടുകള്‍ ഉണ്ടായിരുന്നു.ആദ്യം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ഷഹന ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണയുടെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.
പൊലീസ് പറയുന്നത് അനുസരിച്ച് ഷഹനയുമായി വിവാഹം കഴിക്കണമെന്ന് അരുണ്‍ കുമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അരുണിന്റെ സ്വഭാവ ദൂഷ്യം മനസിലാക്കിയ ഷഹന ഇതിനെ ശക്തമായി എതിർത്തു. ഇതിലുള്ള വൈരാഗ്യത്തില്‍ അരുണ്‍ ഷഹനയെ മർദ്ദിച്ചിരുന്നു. കൂടാതെ ഷഹനയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ അരുണ്‍ പകർത്തി വെച്ചിരുന്നു.
ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി. ഭർത്താവുമായി ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഷഹനയെ ഇത്തരത്തില്‍ നിരന്തരം ഉപദ്രവിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.കേസ് രജിസ്റ്റർ ചെയ്ത് അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.














