നഗരത്തിലെ കുക്കട്പള്ളി മേഖലയില്‍ പ്രവർത്തിച്ചിരുന്ന പ്രശസ്തമായ പബ്ബില്‍ അർധരാത്രി നടന്ന അപ്രതീക്ഷിത റെയ്ഡില്‍ അനാശാസ്യ പ്രവർത്തനങ്ങളും ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തി.2018 ബാച്ച് തെലങ്കാന കേഡർ ഉദ്യോഗസ്ഥയും കൂക്കട്ട്പള്ളി ഡിസിപിയുമായ രീതി രാജ് വ്യക്തിപരമായി നടത്തിയ രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് ക്ലബ് മസ്തി എന്ന പേരില്‍ അറിയപ്പെടുന്ന കിങ്സ് ആന്റ് ക്വീൻസ് പബ്ബില്‍ റെയ്ഡ് നടത്തിയത്. പബ്ബിനുള്ളില്‍ സംശയാസ്പദമായ പ്രവർത്തനങ്ങള്‍ നടക്കുന്നതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര നീക്കം.
ഞായറാഴ്ച പുലർച്ചെയായിരുന്നു റെയ്ഡ് നടത്തിയത്. ഇവിടെ നടത്തിയ റെയ്ഡില്‍ പബ്ബ് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും അനാശാസ്യ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്തവർ മദ്യം വിളമ്പുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയാൻ മാനേജ്‌മെന്റ് യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ല. അനുവദനീയമായ സമയപരിധി ലംഘിച്ചും പബ്ബില്‍ ഭക്ഷണവും മദ്യവും വിളമ്പിയിരുന്നു.
പോലീസിന്റെ സാധുവായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.അതുപോലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പബ്ബില്‍ വേശ്യാവൃത്തി ഉള്‍പ്പെടെയുള്ള അനാചാര പ്രവർത്തനങ്ങള്‍ നടന്നു വന്നതായി കണ്ടെത്തി. ഉപഭോക്താക്കളെ ആകർഷിക്കാൻ സ്ത്രീകളെ ഉപയോഗിക്കുകയും അതിലൂടെ അധിക ബില്‍ ഈടാക്കുകയും ചെയ്തതായി സൂചനകളുണ്ട്.










