മലപ്പുറം കൊണ്ടോട്ടിയിലെ ഒരു വിവാഹച്ചടങ്ങില്‍ അതിഥിയായെത്തിയ സോഷ്യല്‍മീഡിയ താരം അലിൻ ജോസ് പെരേരയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. വിവാഹത്തിന് ക്ഷണിച്ചുവരുത്തിയ ശേഷം പരസ്യമായി അപമാനിക്കുകയും, വസ്ത്രങ്ങള്‍ അഴിപ്പിച്ച് റോഡിലൂടെ ഓടിച്ചുവെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ഫേസ്ബുക്ക് പേജുകള്‍ വഴി പ്രചരിക്കുന്നുണ്ടെങ്കിലും, ഔദ്യോഗികമായി ഇതുവരെ പൊലീസില്‍ പരാതികള്‍ ലഭിച്ചിട്ടില്ല.
ഈ വിഷയത്തില്‍ അലിൻ ജോസ് പെരേരയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരാളെ വിളിച്ചുവരുത്തി ഇത്തരത്തില്‍ ക്രൂരമായി പെരുമാറുന്നത് സാമൂഹിക മര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍, മറുവിഭാഗം ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന സംശയമാണ് ഉയർത്തുന്നത്.സോഷ്യല്‍മീഡിയയില്‍ വലിയൊരു വിഭാഗം ആളുകള്‍ പിന്തുടരുന്ന അലിൻ ജോസ് പെരേര, പണം വാങ്ങി ഉദ്ഘാടനങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും അതിഥിയായി എത്താറുണ്ട്.
നേരത്തെ ഒരു ഉബർ ഡ്രൈവർ തന്നെ കാറിലിട്ട് മർദ്ദിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍, ഇപ്പോഴത്തെ സംഭവവികാസങ്ങളിലും കൃത്യമായ സ്ഥിരീകരണമില്ലാത്ത സാഹചര്യത്തില്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് സൈബർ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

















