പണയ സ്വർണം തിരികെ നല്‍കാത്തതിന്‍റെ വിരോധത്തില്‍ കട്ടച്ചല്‍ക്കുഴി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാർപ്പിച്ച കേസില്‍ രണ്ട് പേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.കട്ടച്ചല്‍ക്കുഴി സ്വദേശി വിഷ്ണുവിനെയാണ് സഹോദരങ്ങള്‍ തട്ടിക്കൊണ്ട് പോയത്.
സിസിലിപുരം തെങ്ങുവിള വീട്ടില്‍ ഹരിലാല്‍ (34), ബിജു ലാല്‍ ( 37 ) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഫിനാൻസ് സ്ഥാപനങ്ങളില്‍ ഏജന്‍റായി പ്രവർത്തിക്കുകയായിരുന്ന വിഷ്ണു, ബിജുലാലിന്‍റെ 124 ഗ്രാം പണയമായി സ്വീകരിച്ച് പണം നല്‍കിയിരുന്നു. ഇത് തിരികെ എടുക്കാനായി രണ്ട് മാസം മുൻപ് പണവുമായി എത്തിയ ഉടമയ്ക്ക് അത് നല്‍കാതെ വിഷ്ണു കബളിപ്പിച്ചെന്നാണ് സഹോദരങ്ങളുടെ മൊഴി.
ഇതിന്‍റെ വിരോധത്തില്‍ സ്കൂട്ടറില്‍ വരികയായിരുന്ന വിഷ്ണുവിനെ തടഞ്ഞുനിർത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ അടച്ചിടുകയായിരുന്നു. എന്നാല്‍ പണം നല്‍കാതെ സ്വർണം ആവശ്യപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. അതേസമയം, ഇതിനു മുൻപും സമാനമായ കേസ് വിഷ്ണുവിന്‍റെ പേരിലുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളെ ഒളിവില്‍ പാർപ്പിച്ചിരുന്ന സ്ഥലത്തുനിന്ന് പൊലീസും നാട്ടുകാരും ചേർന്ന് അടച്ചിട്ടിരുന്ന വീട് കുത്തിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. കേസില്‍ ഒരാളെ കൂടി കിട്ടാനുണ്ടെന്നും വിശദമായി അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.





