സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയയാള്‍ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി. അരിമ്പൂർ ഉദയനഗർ റോഡില്‍ മാളോക്കാരൻ ജെയിംസാണ് (ജെയ്‌മി – 46) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.കാഞ്ഞാണി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടറായിരുന്നു ജെയിംസ്.

ബസ് ജീവനക്കാരനായ സുഹൃത്തിന് കേരള ഭാഗ്യക്കുറിയടിച്ചതിന്റെ ആഘോഷമായിട്ടാണ് ഒമ്പതംഗ സംഘം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. ജനുവരി 25ന് രാവിലെ എട്ടുമണിക്കാണ് സംഘം പുറപ്പെട്ടത്. പിന്നീട് രാത്രി എട്ടുമണിയോടെ ജെയിംസ് വീണ് പരിക്കേറ്റ് ആശുപത്രിയിലാണെന്ന് സംഘത്തിലെ ഒരാള്‍ ജെയിംസിന്റെ ഭാര്യ റിജീഷയെ വിളിച്ചുപറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂർ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു ജെയിംസ്. ആറുദിവസം അവിടെ കഴിഞ്ഞശേഷം പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനുശേഷം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. തുടർന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോഴും അബോധാവസ്ഥയിലാണ് ജെയിംസ്. ഇടയ്‌ക്കിടെ തൊണ്ടയിലും ശ്വാസനാളത്തിലും വരുന്ന കഫം വീട്ടുകാർ യന്ത്രസഹായത്തോടെ വലിച്ചുകളയുന്നുണ്ട്. വിമുക്തഭടൻ പരേതനായ പോളിന്റെയും ലീലയുടെയും മകനാണ് ജെയിംസ്.

യാത്രപോയ സംഘത്തിലെ രണ്ടുപേർ ജീപ്പില്‍ വച്ച്‌ വാക്കേറ്റമുണ്ടായതിനെത്തുടർന്ന് മടങ്ങിപ്പോയിരുന്നു. ജെയിംസിനുണ്ടായ അപകടത്തെപ്പറ്റി കൂടെയുണ്ടായിരുന്നവർ വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങളാണ് പറഞ്ഞിരുന്നത്. പാറയില്‍ തലയിടിച്ച്‌ വീണു എന്നും മറ്റൊരാള്‍ പാറക്കെട്ടിലേക്ക് വീണു എന്നും പറഞ്ഞു. മറ്റൊരു സുഹൃത്ത് പറഞ്ഞത് നിർത്തിയിട്ടിരുന്ന വണ്ടിയില്‍ നിന്ന് റോഡിലേക്ക് വീണെന്നാണ്. ഓരോരുത്തരും ഓരോ രീതിയില്‍ പറഞ്ഞതോടെ സംശയം തോന്നിയ വീട്ടുകാർ നെല്ലിയാമ്പതിയിലെ പാടഗിരി പൊലീസ് സ്റ്റേഷനിലും തൃശൂർ റൂറല്‍ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു.

പാടഗിരി സ്റ്റേഷനിലെ പൊലീസുകാർ തിങ്കളാഴ്‌ച അരിമ്പൂരില്‍ എത്തിയിരുന്നു. ഇവ‌ർ കാഞ്ഞാണി മേഖലയിലെ ബസ് തൊഴിലാളി സഹായസമിതി ഓഫീസിലെത്തി മൂന്നുപേരുടെ മൊഴിയെടുത്തു. യാത്ര പോകാനായി ഉപയോഗിച്ച ജീപ്പ് നെല്ലിയാമ്പതിയിലേക്ക് എത്തിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടതായി ജെയിംസിന്റെ സഹോദരൻ ജോണ്‍സണ്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക