ജില്ലാ ജയിലില്‍ റിമാൻഡ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി. പരുക്കേറ്റ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ ബിജു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സഹപ്രവർത്തകയെ ഉപദ്രവിച്ച കേസില്‍ കഴിഞ്ഞ 12നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ബിജുവിനെ പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
മാനസിക പ്രശ്നങ്ങളുള്ളതിനാല്‍ തുടർ ചികിത്സ നല്‍കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാല്‍, 13ന് ജില്ലാ ജയിലിലെ ഓടയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയില്‍ അധികൃതർ ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ നടത്തിയ സ്കാനിങ്ങില്‍ ആന്തരാവയവങ്ങള്‍ക്ക് മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബിജുവിന്റെ ജീവൻ നിലനിർത്തുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, ബിജുവിനെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതി ജയില്‍ അധികൃതർ തള്ളി. സി.സി ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും മർദനത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു.
ശരീരത്തില്‍ മർദനത്തിന്റെ പാടുകളോ മുറിവുകളോ ഇല്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജുവിനെ മർദിച്ചിട്ടില്ലെന്നും, ആശുപത്രിയില്‍ എത്തിച്ച് സ്കാനിങ് നടത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ജയില്‍ ഡി.ജി.പിക്ക് കൈമാറാൻ ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി തയാറാക്കിയ റിപ്പോർട്ടില്‍ ഉദ്യോഗസ്ഥർക്കെതിരേ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. രക്തസമ്മർദം കൂടിയതാകാം രക്തസ്രാവത്തിന് കാരണമെന്നാണ് സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ടില്‍ പറയുന്നത്.







