സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ശ്രമം നടക്കുന്നതായി അറിയാമായിരുന്നു. ഇക്കാര്യത്തിൽ ഒരു വർഷം മുന്പ് പിന്തുണ ആവശ്യപ്പെട്ട് ബാറുടമകൾ സമീപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സമയം നീട്ടി നല്കുന്നതിൽ പ്രതിപക്ഷത്തിന് ഒരു റോളുമില്ല. അല്ലെങ്കില് തന്നെ പ്രതിപക്ഷത്തിന്റെ അഭിപ്രായം ബാർ ഉടമകളല്ല സര്ക്കാരിനോട് പറയേണ്ടത്. പക്ഷെ സർക്കാർ ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ലായിരുന്നുവെന്നും സതീശൻ അഭിപ്രായപ്പെട്ടു. എൽഡിഎഫ് കൺവീനറോ നേതാക്കളോ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് മന്ത്രിസഭയിൽ വയ്ക്കാതെ, ആരുമായും ചര്ച്ച ചെയ്യാതെ തീരുമാനം എടുത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എക്സൈസ് മന്ത്രി ഈ വിഷയം പ്രതിപക്ഷത്തെ ഒരാളുമായും ചർച്ച നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഒരു ഫോൺ കോളിലൂടെയോ നിയമസഭയിൽ നേരിട്ടോ എക്സൈസ് മന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും വി.ഡി.സതീശൻ അറിയിച്ചു. സർക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കിൽ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്, അല്ലാതെ ബാർ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോൾ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവനയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

















